മലപ്പുറം: ബക്രീദിനോട് അനുബന്ധിച്ച് ആരാധനാലയങ്ങളിൽ 40 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് മലപ്പുറം ജില്ലാ കളക്‌ടർ കെ ഗോപാലകൃഷ്‌ണൻ ഐഎഎസ്. പള്ളികളിൽ എത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ വാക്‌സിനേഷൻ പൂർത്തിയാക്കിയവരോ ആയിരിക്കണമെന്നും കളക്‌ടർ വ്യക്‌തമാക്കി.
ആരാധനാലയങ്ങളിൽ എത്തുന്നവർക്ക് കോവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് ബോധവൽക്കരണം നടത്തേണ്ടതാണ്. ആരാധനാലയങ്ങളിൽ 40 പേർക്ക് മാത്രമാകും പ്രവേശന അനുമതി. ഇത് സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും.
ബലികർമം നടക്കുന്നയിടത്ത് ആൾകൂട്ടം പാടില്ല. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരോ വാക്‌സിനേഷൻ എടുത്തവരോ മാത്രമേ ബലികർമങ്ങളിൽ പങ്കെടുക്കാൻ പാടുള്ളൂ. ബലികർമം നടത്തിയ മാംസം വീടുകളിലേക്ക് പാഴ്‌സലായി വിതരണം ചെയ്യാനുള്ള സജ്‌ജീകരണങ്ങൾ ബന്ധപ്പെട്ടവർ നടത്തേണ്ടതാണ്.
പെരുന്നാൾ ദിനം വീടുകൾ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്. 10 വയസിൽ താഴെയുള്ളവരും 60 വയസിന് മുകളിലുള്ളവരും വീടുകളിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങാൻ പാടില്ല.
Also Read: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തീരുമാനം തെറ്റെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ