ന്യൂഡെൽഹി: ബാങ്ക് അക്കൗണ്ടുകൾ ഉപഭോക്‌താക്കളുടെ ആധാർ കാർഡിലെ നമ്പറുമായി ബന്ധിപ്പിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. 2021 മാർച്ച് 31നകം അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണമെന്നും ഏറ്റവും പുതിയ പാൻ നമ്പറുമായി അക്കൗണ്ടുകൾ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ (ഐബിഎ) 73ആമത് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം അവതരിപ്പിച്ചത്.
2020 ഡിസംബർ 31ഓടെയോ അല്ലെങ്കിൽ 2021 മാർച്ച് 31നുള്ളിലോ ബാങ്ക് അക്കൗണ്ടുകൾ നിർബന്ധമായും ആധാറുമായി ബന്ധിപ്പിക്കണം. ബാങ്കുകൾ ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഡിജിറ്റൽ ഇതര ഇടപാടുകൾ നിരുൽസാഹപ്പെടുത്തുകയും ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. കാർഡ് ശൃംഖല ആഗോളമായി മാറിയതിനാൽ മറ്റുള്ളവയെ അപേക്ഷിച്ച് റുപേ കാർഡുകൾക്ക് പ്രോൽസാഹനം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യുപിഎ) എല്ലാ ബാങ്കുകളിലും പൊതുവായിരിക്കണം. കാർഡ് ആവശ്യമുള്ളവർക്ക് റുപേ കാർഡ് മാത്രമേ നൽകാൻ പാടുള്ളൂ. ഇന്ത്യക്കാർക്ക് റുപേ അല്ലാതെ മറ്റ് കാർഡുകൾ നൽകേണ്ട ആവശ്യമില്ലെന്നും ധനമന്ത്രി വ്യക്‌തമാക്കി. വലിയ പദ്ധതികൾക്ക് സഹായം നൽകാൻ കഴിയുന്ന കൂടുതൽ വലിയ ബാങ്കുകളുടെ സംയോജനങ്ങൾ നടക്കുന്നുണ്ടെന്നും സംയോജിപ്പിച്ചു ഓരോ ബാങ്കും എസ്ബിഐ പോലെ വലുതായിരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചെറിയ ധനകാര്യ കമ്പനികൾ, ചെറിയ ബാങ്കുകൾ, എൻബിഎഫ്‌സി എന്നിവ എത്രത്തോളം ആവശ്യമുണ്ടോ അത്ര തന്നെ വലിയ ബാങ്കുകളും ആവശ്യമുണ്ട്. മുഴുവൻ ബാങ്കുകളുടെയും സുഗമമായ പ്രവർത്തനത്തിന് ആർബിഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) ഇതിനോടകം തന്നെ കോ-ഒർജിനേഷൻ നിയമങ്ങൾ തയാറാക്കിയതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.