കോഴിക്കോട്: കോവിഡ് വ്യാപന സമയത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ ആദിവാസി-ദളിത് കുടുംബങ്ങള്‍ക്ക് ഭക്ഷണം എത്തിക്കണം എന്നാവശ്യപ്പെട്ട എന്‍എപിഎം സംസ്‌ഥാന കണ്‍വീനര്‍ പ്രൊഫസര്‍ കുസുമം ജോസഫിനെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് സുനില്‍ പി ഇളയിടം. കുസുമം ജോസഫിനെതിരെ കേസെടുത്ത പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
“അരിപ്പയില്‍ ഭൂസമരത്തിലേര്‍പ്പെട്ട ആദിവാസികള്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് ഭക്ഷണം എത്തിക്കണം എന്ന ഫേസ്ബുക്ക് പോസ്‌റ്റ് കലാപത്തിനുള്ള ആഹ്വാനമാണെന്ന നിലപാടിന് യാതൊരു ന്യായീകരണവുമില്ല. അതിന്റെ പേരില്‍ കേസ് എടുക്കുന്നത് തികഞ്ഞ നീതി നിഷേധമാണ്,”- സുനില്‍ പി ഇളയിടം പറഞ്ഞു.
ഫേസ്ബുക്ക് പോസ്‌റ്റിടാന്‍ ഉപയോഗിച്ച ഫോണുമായി സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കുളത്തുപുഴ എസ്ഐ, കുസുമം ജോസഫിന് നോട്ടീസ് അയച്ചിട്ടുണ്ട്.
കോവിഡ് ഒന്നാം തരംഗ സമയത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ കൊല്ലം ജില്ലയിലെ അരിപ്പയിലെ ഭൂരഹിതരായ ആദിവാസികളും ദളിതരും ദുരിതനുഭവിക്കുകയാണെന്നും ഭക്ഷണം എത്തിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കുസുമം ജോസഫ് ഫേസ്ബുക്ക് പോസ്‌റ്റ് ഇട്ടിരുന്നത്. 2020 ഏപ്രില്‍ 16നായിരുന്നു ഫേസ്ബുക്ക് പോസ്‌റ്റ് ഇട്ടത്. ഇതിനെതിരെ കുളത്തുപുഴ പോലീസാണ് കേസെടുത്തത്.
“അരിപ്പയില്‍ അരികിട്ടാതെ നാനൂറിലേറെ മനുഷ്യര്‍… ലോക്ക്ഡൗണിൽ പുറത്തിറങ്ങാനാവാതെ കൊല്ലം ജില്ലയിലെ അരിപ്പയില്‍ നൂറ്റി അറുപതിലേറെ കുടുംബങ്ങള്‍ ഭക്ഷണത്തിനു വഴിയില്ലാതെ നരകിക്കുന്നു. ഭൂസമരം നടത്തിയവരെ മര്യാദ പഠിപ്പിക്കാന്‍ കണ്ട വഴിയാണോ ഇത്? ഭൂമിയില്ലാത്ത ആദിവാസികളും ദളിതരുമാണ് അവിടെ കുടില്‍ കെട്ടി താമസിക്കുന്നത്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം കേരളത്തിലുള്ള മുഴുവന്‍ മനുഷ്യര്‍ക്കും (അതിഥി തൊഴിലാളികള്‍ ഉൾപ്പടെ) പക്ഷിമൃഗാദികള്‍ക്കും ഭക്ഷണത്തിന് വഴി കണ്ടെത്തി കൊടുത്ത സര്‍ക്കാര്‍ ഈ മനുഷ്യരെ പരിഗണിക്കാത്തത് വലിയ ക്രൂരതയായിപ്പോയി. ഭരണകക്ഷിയിലെ പല പ്രമുഖരെയും ബന്ധപ്പെട്ടിട്ടും അവര്‍ക്ക് അരിയോ ഭക്ഷണ കിറ്റോ എത്തിയിട്ടില്ല. കേരളത്തില്‍ നിന്നു പട്ടിണി മരണം റിപ്പോർട് ചെയ്യപ്പെടാതിരിക്കാന്‍ ഇതുവരെ പിടിച്ചു നിന്ന ആ മനുഷ്യര്‍ക്ക് ഇന്നുതന്നെ അരിയും അവശ്യവസ്‌തുക്കളും എത്തിക്കണമെന്ന് സംസ്‌ഥാന സര്‍ക്കാരിനോട് അഭ്യർഥിക്കുന്നു”- എന്നിങ്ങനെയായിരുന്നു കുസുമം ജോസഫിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്.
Also Read: കേരളത്തോടൊപ്പം നാലിടങ്ങളിലെ ജനവിധി ഇന്നറിയാം; പ്രതീക്ഷയോടെ മുന്നണികൾ