കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്‌തമാക്കുകയാണ് കെജിഎംഒഎ. സൂപ്രണ്ടിനെ തിരിച്ചെടുത്തില്ലെങ്കിൽ പ്രതിഷേധം സംസ്‌ഥാന വ്യാപകമാക്കുമെന്ന് കെജിഎംഒഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂപ്രണ്ടിനെതിരായുള്ള സസ്‌പെൻഷനിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത് നിരവധി അസൗകര്യങ്ങൾക്ക് ഇടയിലാണ്. ഇതിനിടെ സൂപ്രണ്ടിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം അദ്ദേഹം ചെയ്‌തിരുന്നു. റിമാൻഡ് പ്രതിയെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം പോലീസിനാണെന്നും പ്രതി രക്ഷപെട്ടതിന് സൂപ്രണ്ടിനെ മാത്രം പഴി ചാരുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് കെജിഎംഒയുടെ നിലപാട്. അതിനാൽ സസ്‌പെൻഷൻ പിൻവലിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം.
അതേസമയം, സൂപ്രണ്ടിന് ലഭിക്കേണ്ട സ്‌ഥാനക്കയറ്റം തടയാൻ വേണ്ടിയാണ് സസ്‌പെൻഷൻ നടപടിയെന്നും അത്തരത്തിൽ നീക്കമുണ്ടായതായി സ്‌ഥിരീകരിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും കെജിഎംഒ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചൊവ്വാഴ്‌ച പുലർച്ചെയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് വാഹനമോഷണ കേസിലെ പ്രതി ശുചിമുറിയുടെ ചുമര് തുരന്ന് രക്ഷപെട്ടത്. മോഷ്‌ടിച്ച് ബൈക്കുമായി പോകുന്നതിനിടെ ഇയാൾ അപകടത്തിൽ മരിച്ചു. തുടർന്നാണ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്‌തത്.
Most Read: വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; നടപടി കടുപ്പിക്കും, അന്വേഷണം