ഇസ്‍ലാമബാദ്: നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായിക്കെതിരെ വീണ്ടും വധഭീഷണി. ഒൻപതു വർഷം മുൻപു വധിക്കാൻ ശ്രമിച്ച താലിബാൻ ഭീകരൻ ഇസ്‌ഹാനുല്ല ഇസ്ഹാനാണ് വീണ്ടും വധഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഉറുദു ഭാഷയിലുള്ള ഇസ്‌ഹാനുല്ല ഇസ്ഹാന്റെ ട്വീറ്റിൽ ‘ഇത്തവണ ഉന്നം പിഴക്കില്ലെ’ന്ന് പറയുന്നു. ഭീഷണിയെത്തുടർന്ന് ഇയാളുടെ അക്കൗണ്ട് ട്വിറ്റർ നീക്കം ചെയ്‌തു. 2012ലാണ് ഇയാൾ മലാലയെ വധിക്കാൻ ശ്രമിച്ചത്.
അന്ന് തലക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റ മലാല മരണത്തോട് മല്ലടിച്ച് ദിവസങ്ങളോളം കഴിഞ്ഞ ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. പെഷാവർ സ്‌കൂളിലെ ഭീകരാക്രമണം ഉൾപ്പെടെയുള്ള കേസുകളിൽ ഇയാൾ 2017ൽ പിടിയിലായിരുന്നു. എന്നാൽ 2020 ജനുവരിയിൽ ഇയാൾ ജയിൽചാടി. ഇയാളുടെ അറസ്‌റ്റും രക്ഷപ്പെടലും ഇന്നും വിവാദമായി തന്നെ നിലനിൽക്കുകയാണ്.
പാകിസ്‌ഥാനിലെ സ്വാത് താഴ്‌വരയിൽ താലിബാൻ നിയന്ത്രണത്തിന്റെ പശ്‌ചാത്തലത്തിലെ ജീവിതത്തെ സംബന്ധിച്ച് 2009ൽ പതിനൊന്നു വയസുള്ളപ്പോൾ എഴുതാൻ തുടങ്ങിയ ബ്ളോഗാണ് മലാലയെ പ്രസിദ്ധയാക്കിയത്. ഇതിന്റെ പേരിൽ തന്നെയാണ് മലാലക്ക് ആക്രമണം നേരിടേണ്ടി വന്നതും.
Kerala News: സെമിത്തേരി ആക്‌ട് റദ്ദാക്കണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും