കണ്ണൂർ: തളിപ്പറമ്പിൽ യുപി സ്‌കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്‌റ്റിൽ. മലപ്പുറം സ്വദേശിയായ ഫൈസൽ ആണ് അറസ്‌റ്റിലായത്. കണ്ണൂർ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഹയർ സെക്കണ്ടറി സ്‌കൂളിലെ യുപി വിഭാഗം അധ്യാപകനാണ് കൊണ്ടോട്ടി സ്വദേശിയായ ഫൈസൽ. പ്രതിയെ റിമാൻഡ് ചെയ്‌തു.
പതിവ് കൗൺസിലിംഗിനിടെയാണ് വിദ്യാർഥിനികൾ പീഡന വിവരം കൗൺസിലറോട് വെളിപ്പെടുത്തിയത്. 26 വിദ്യാർഥിനികൾ ആണ് അധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 26 പേരും തളിപ്പറമ്പ് പോലീസിൽ മൊഴി നൽകി.
കോവിഡ് കാലത്തിന് ശേഷം സ്‌കൂൾ തുറന്നപ്പോഴായിരുന്നു പീഡനം നടന്നത്. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം നൽകുകയായിരുന്നു. തുടർന്നാണ് പോലീസിനെ വിവരം അറിയിച്ചത്. പിന്നാലെ ഫൈസലിനെ അറസ്‌റ്റ് ചെയ്‌ത് റിമാൻഡ് ചെയ്യുകയായിരുന്നു. അതേസമയം, പീഡനം സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
കൊവിഡിന് മുൻപ് ഫൈസൽ ശാന്ത സ്വഭാവക്കാരനായിരുന്നു. എന്നാൽ, ലോക്ക്‌ഡൗണിന് ശേഷം സ്‌കൂൾ തുറന്നതോടെ സ്വഭാവം മാറി. ഫൈസൽ ക്‌ളാസിൽ എത്തിയാൽ ബെഞ്ചിന്റെ അരികിൽ ഇരിക്കുന്ന കുട്ടികൾ ഭയന്നിരുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കുട്ടികളെ അനാവശ്യമായി തൊടുക, ശരീരഭാഗങ്ങളിൽ സ്‌പർശിക്കുക തുടങ്ങിയ ചെയ്‌തികൾ ഫൈസൽ സ്‌ഥിരം നടത്തിയിരുന്നു.
ക്‌ളാസിൽ ബെഞ്ചിന്റെ വശങ്ങളിരുന്ന കുട്ടികളാണ് അധ്യാപകന്റെ മോശമായ പ്രവർത്തികൾ കൂടുതലും അനുഭവിച്ചിരുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. കൊച്ചുകുട്ടികൾ ആയതിനാൽ അധ്യാപകന്റെ പീഡനം പുറത്തു പറയാൻ ഭയപ്പെട്ടിരുന്നു എന്നാണ് വിവരം. അധ്യാപകനെ ഇന്നലെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ആദ്യം അഞ്ചു കുട്ടികളാണ് പരാതിയുമായി രംഗത്തെത്തിയത്. പിന്നാലെ മറ്റു വിദ്യാർഥിനികളും അധ്യാപകനെതിരെ പോലീസിൽ മൊഴി നൽകുകയായിരുന്നു. ആദ്യം അഞ്ചു കേസുകളാണ് തളിപ്പറമ്പ് പോലീസ് എടുത്തത്. എന്നാൽ, പരാതികൾ വർധിച്ചതോടെ പ്രതിക്കെതിരെ കൂടുതൽ കേസുകൾ എടുക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, ഫൈസൽ നേരത്തെ പ്രവർത്തിച്ച സ്‌കൂളിലും സമാന രീതിയിലുള്ള പരാതികൾ ഉയർന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. എന്നാൽ, ഇക്കാര്യം പോലീസ് സ്‌ഥിരീകരിച്ചിട്ടില്ല.
Most Read: പൊന്നമ്പലമേട്ടിൽ ഇന്ന് മകരജ്യോതി തെളിയും; സന്നിധാനത്ത് ഭക്‌തജന പ്രവാഹം