ന്യൂഡെൽഹി: തീവ്രവാദത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ സന്ദർശനത്തിനെത്തിയ ടാൻസാനിയ പ്രസിഡണ്ട് സാമിയ സുലുഹുവിനെ ഡെൽഹിയിൽ സ്വീകരിക്കവേയാണ് മോദിയുടെ പരാമർശം. തീവ്രവാദം മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്നും, തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരാക്രമണമെന്ന് അപലപിച്ച പ്രധാനമന്ത്രി, ഇസ്രയേലിന് ഐക്യദാർഢ്യവും പ്രഖ്യാപിച്ചിരുന്നു. അതേസമയം, ഇസ്രയേലിലെ യുദ്ധമേഖലയിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണ്. കാബിനറ്റ് സെക്രട്ടറി ഇത് സംബന്ധിച്ച് കൂടിയാലോചന നടത്തി. ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യ ഇക്കാര്യം സംസാരിക്കുന്നുണ്ട്.
പ്രധാനമന്ത്രി നേരിട്ട് സ്‌ഥിതിഗതികൾ സസൂക്ഷ്‌മം നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. അതേസമയം, ഇന്ത്യയിലുള്ള ഇസ്രയേലികളുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്‌ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ഇസ്രയേൽ- ഹമാസ് സംഘർഷം രൂക്ഷമാണെങ്കിലും ഒഴിപ്പിക്കൽ തൽക്കാലം വേണ്ടെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. എന്നാൽ, സ്‌ഥിതിഗതികൾ ഗുരുതരമായി തുടരുകയാണെങ്കിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് ഇന്ത്യ കടന്നേക്കും.
ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കൽ നടപടി വേണ്ടിവന്നാൽ തയ്യാറെടുക്കാനുള്ള നിർദ്ദേശം വ്യോമ-നാവിക സേനകൾക്ക് നൽകിയിട്ടുണ്ട്. 18,000ത്തോളം ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളത്. എന്നാൽ, ഒഴിപ്പിക്കാനുള്ള നടപടികളെ കുറിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
Most Read| ആദിവാസി യുവാവിനെതിരെ കള്ളക്കേസ്; ഉദ്യോഗസ്‌ഥന്റെ അറസ്‌റ്റ് തടഞ്ഞു സുപ്രീം കോടതി