ശ്രീനഗർ: ജമ്മു കശ്‌മീരിൽ സാധാരണക്കാർക്ക് നേരെ ഭീകരാക്രമണം തുടരുന്നു. കുൽഗാം ജില്ലയിൽ ബാങ്ക് മാനേജറെ ഭീകരർ വെടിവെച്ച് കൊന്നു. രാജസ്‌ഥാൻ സ്വദേശി വിജയകുമാറാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മാരകമായി പരിക്കേറ്റ വിജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അന്യസംസ്‌ഥാനങ്ങളിൽ നിന്ന് കശ്‌മീരിൽ എത്തി ജോലി ചെയ്യുന്ന സാധാരണക്കാരെ ലക്ഷ്യമിട്ടുളള ഭീകരാക്രമണം ഇപ്പോൾ തുടർകഥയാവുകയാണ്. രണ്ട് ദിവസം മുൻപ് അധ്യാപികയെ സ്‌കൂളിൽ കയറി വെടിവെച്ച് കൊന്നതിന്റെ ഞെട്ടൽ മാറും മുൻപാണ് കുൽഗാമിൽ ബാങ്ക് മാനേജർക്ക് നേരെ ആക്രമണമുണ്ടായത്.
കുൽഗാമിലെ മോഹൻപോറയിൽ ഇഡി ബാങ്കിൽ കയറിയാണ് ഭീകരൻ വിജയകുമാറിന് നേരെ നിറയൊഴിച്ചത്. ഇഡി ബാങ്ക് മാനേജരായി നാല് ദിവസം മുൻപാണ് വിജയകുമാർ ജോലിയിൽ പ്രവേശിച്ചത്. മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെയും ഒരു മാസത്തിനിടെ നാലാമത്തെയും സിവിലിയൻ കൊലപാതകമാണിത്.
സ്‌കൂൾ അധ്യാപികയായ രജനി ബാലക്ക് പുറമേ ബദ്‌ഗാമിൽ സർക്കാർ ഉദ്യോഗസ്‌ഥനായ രാഹുൽ ഭട്ട്, ടിവി നടി അംമ്പ്രീൻ ഭട്ട് എന്നിവരും കൊല്ലപ്പെട്ടിരുന്നു. കശ്‌മീരിൽ താമസിക്കുന്ന അന്യസംസ്‌ഥാനത്ത് നിന്നെത്തിയവർ ഏറെ ഭീതിയിലാണ് കഴിയുന്നത്. ആക്രമണത്തിൽ പ്രതിഷേധങ്ങളും ശക്‌തമാണ്. സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും കശ്‌മീർ താഴ്‌വരയിൽ പോസ്‌റ്റ് ചെയ്യപ്പെട്ടിരിക്കുന്ന പുറത്ത് നിന്നുള്ള സർക്കാർ ജീവനക്കാർക്ക് സ്വന്തം നാടുകളിലേക്ക് സ്‌ഥലം മാറ്റം നൽകണമെന്നും ആവശ്യപ്പെട്ട് ജമ്മുവിൽ നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
Most Read: ഒരിക്കൽ ഉടമ ഉപേക്ഷിച്ചു; ഇപ്പോൾ ഫൈവ് സ്‌റ്റാർ ഹോട്ടലിലെ ചീഫ് ഹാപ്പിനെസ് ഓഫിസർ