കണ്ണൂര്‍ : തലശ്ശേരി കടല്‍പ്പാലത്തിന്റെ സംരക്ഷണത്തിന് വേണ്ട നടപടികള്‍ പൂര്‍ത്തിയാകുന്നു. പാലത്തിന്റെ ബലക്ഷയം പരിശോധിച്ച ശേഷം നവീകരണത്തിന് വേണ്ട രൂപകല്‍പ്പനയും എസ്‌റ്റിമേറ്റും തയ്യാറാക്കാന്‍ വിദേശ കമ്പനിയില്‍ നിന്നുള്ള എഞ്ചിനിയര്‍ പരിശോധന നടത്തി. യുഎസ് ആസ്‌ഥാനമായുള്ള കമ്പനിയുടെ മുംബൈ ഓഫീസില്‍ നിന്നുള്ള സ്ട്രക്ചറല്‍ എന്‍ജിനീയര്‍ അഹമ്മദാണ് കുണ്ടൂര്‍ പാലം പരിശോധിച്ചത്. പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള സംവിധാനമാണ് ഒരുക്കാന്‍ പദ്ധതിയിടുന്നത്.
കേരള മാരിടൈം ബോര്‍ഡിന്റെ നേതൃത്വത്തിലാണ് പാലത്തിന്റെ നവീകരണം നടക്കുന്നത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ വരുന്ന 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി സഞ്ചാരികള്‍ക്കായി പാലം തുറന്നു കൊടുക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 110 വര്‍ഷത്തെ പഴക്കമുള്ള പാലം 1910ല്‍ സുഗന്ധദ്രവ്യങ്ങളും മറ്റും കടല്‍മാര്‍ഗം കടത്തുന്നതിന് വേണ്ടി ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണ്.
പിന്നീട് ചരക്കുനീക്കം അവസാനിച്ചതോടെ പാലത്തിന്റെ സംരക്ഷണവും അവതാളത്തിലായി. പാലത്തിന് മുകളില്‍ നിരത്തിയ സ്ളാബുകളും, പാലത്തിന്റെ തൂണുകളും നശിക്കാന്‍ തുടങ്ങിയതോടെ പ്രതിദിനം നിരവധി സഞ്ചാരികള്‍ എത്തുന്ന പാലത്തിലേക്കുള്ള പ്രവേശനം അധികൃതര്‍ തടഞ്ഞു. എന്നാല്‍ അവ ലംഘിച്ചു കൊണ്ടും ആളുകള്‍ പാലത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങിയതോടെ നിലവില്‍ കര്‍ശനമായും പ്രവേശനം തടഞ്ഞുകൊണ്ട് പാലത്തില്‍ കല്ലുകള്‍ നിരത്തിരിക്കുകയാണ്.
Read also : ചൂണ്ടിക്കാട്ടിയത് ചില കാട്ടുകള്ളൻമാരെ; ജീവനക്കാരെ താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് എംഡി