അമൃത്‌സർ: പഞ്ചാബിലെ ലുധിയാന കോടതിയിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ മുൻ പോലീസ് ഉദ്യോഗസ്‌ഥനെന്ന് അന്വേഷണ സംഘം. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട പോലീസ് മുൻ ഹെഡ് കോൺസ്‌റ്റബിൾ ഗഗൻ ദീപ് സിംഗാണ് സ്‌ഫോടനം നടത്തിയതെന്ന് അന്വേഷണ സംഘം അറിയിച്ചു. ഗഗൻ ദീപ് സിംഗിന്റെ ശരീരം സ്‌ഫോടനത്തിൽ തിരിച്ചറിയാത്ത വിധം ചിതറിപ്പോയിരുന്നു.
സ്‌ഫോടനസമയത്ത് ഗഗൻ ദീപിന്റെ മൊബൈൽ ഫോൺ തകർന്നിരുന്നു. എന്നാൽ ഇന്റർനെറ്റിന് വേണ്ടി ഗഗൻ ദീപ് ഉപയോഗിച്ച ഡോംഗിൾ ആണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. ഗഗൻ ദീപിനെ 2019ൽ പോലീസിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. ഇയാൾ മയക്ക് മരുന്ന് കേസിൽ രണ്ട് വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
ഗഗൻ ദീപ് സിംഗുമായി ബന്ധപ്പെട്ട എട്ട് പേരെ പോലീസ് ചോദ്യം ചെയ്‌തു. എന്നാൽ ഇയാൾക്ക് എന്തെങ്കിലും ഭീകര സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ വ്യക്‌തതയില്ല. ബോംബ് ഘടിപ്പിച്ച് പ്രവർത്തന ക്ഷമമാക്കുന്നതിനെക്കുറിച്ച് ഗഗൻദീപ് ഓൺലൈനിൽ ഒരാളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു എന്ന് എൻഐഎയും പഞ്ചാബ് പോലീസും സംശയിക്കുന്നു. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടയാളാണ് കോടതി സമുച്ചയത്തിൽ ബോംബ് സ്‌ഥാപിച്ചതെന്ന് പോലീസ് നേരത്തെ വ്യക്‌തമാക്കിയിരുന്നു.
ലുധിയാനയിലെ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി സമുച്ചയത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിയിൽ 23ന് ഉച്ചക്ക് 12:22 ഓടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
Most Read: ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിയിരുന്നു; യുപി സർക്കാരിന്റെ വാദം തെറ്റെന്ന് വെളിപ്പെടുത്തൽ