ന്യൂഡെൽഹി: കല്‍പ്പറ്റയില്‍ ടി സിദ്ദിഖും പൊന്നാനിയില്‍ അഡ്വ.സിദ്ദീഖ് പന്താവൂർ അതുമല്ലങ്കിൽ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന സെക്രട്ടറിയും കെപിസിസി അംഗവുമായ അഡ്വ. എഎം രോഹിത് എന്ന സാധ്യത വീണ്ടും കലങ്ങിമറിയുന്നു. മലപ്പുറം ഡിസിസി പ്രസിഡണ്ട് വിവി പ്രകാശിനെ പൊന്നാനിയിലേക്കും ടി സിദ്ദിഖിനെ നിലമ്പൂരിലേക്കും നിയോഗിക്കാനുള്ള സാധ്യതയാണ് നിലവിൽ പുരോഗമിക്കുന്നത്.
പിവി അന്‍വറിനെതിരെ ടി സിദ്ദിഖിനോളം ശക്‌തനല്ല കഴിഞ്ഞതവണ പന്ത്രണ്ടായിരത്തോളം വോട്ടിന് തോറ്റ ആര്യാടൻ ഷൗക്കത്ത് എന്നാണ് നേതൃത്വം വിലയിരുത്തുന്നത്.
തവനൂരിലും നിലമ്പൂരിലും ആരാണ് എന്നതിനെ ബന്ധപ്പെട്ട് കിടക്കുന്നതാണ് പൊന്നാനിയിലെ സ്‌ഥാനാർഥിത്വം. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സിദ്ദീഖ് പന്താവൂരും എഎം രോഹിതും പൊന്നാനിയുടെ പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ, മുസ്‌ലിം ലീഗും, പ്രാദേശിക നേതാക്കളും വയനാട്ടിലെ ക്രിസ്‌ത്യൻ നേതാക്കളും ഇടഞ്ഞതിനാൽ ടി സിദ്ദിഖിനെ നിലമ്പൂരിലേക്കും, നിലമ്പൂരിൽ നിന്ന് വിവി പ്രകാശിനെ പൊന്നാനിയിലേക്കും മാറ്റാനാണ് കൂടുതൽ സാധ്യത.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സിദ്ദീഖ് പന്താവൂരിനും എഎം രോഹിതിനും ഇനിയുമേറെ സമയമുണ്ടെന്നും സിഐടിയു ദേശീയ നേതാവും മുതിർന്ന നേതാവുമായ പി നന്ദകുമാറിനെ പോലെ ഒരാളോട് ഏറ്റുമുട്ടാൻ വിവി പ്രകാശിനെപോലെ തഴക്കവും പഴക്കവുമുള്ള ഒരു സ്‌ഥാനാർഥിയെങ്കിലും പൊന്നാനിയിൽ വേണമെന്നും നേതൃത്വത്തിന് അഭിപ്രായമുണ്ട്. ബിജെപി പൊന്നാനിയിൽ വോട്ടിംഗ് ശതമാനം ഉയർത്താനായി ഇറക്കാനുദ്ദേശിക്കുന്ന ‘മതവൈകാരിക കാർഡിനെ’ പ്രതിരോധിക്കാനും വിവി പ്രകാശിനെ പോലുള്ള ഒരു സീനിയർ നേതാവിന് കഴിയുമെന്ന കണക്കുകൂട്ടലും നേതൃത്വം പരിഗണിക്കുന്നുണ്ട്.
കൽപ്പറ്റയിൽ യുഡിഎഫിന് നിലവിലെ മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെഇ വിനയൻ തന്നെയാകാനുള്ള സാധ്യത കോൺഗ്രസ് നേതൃത്വം തള്ളിയിട്ടില്ല. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി, സുൽത്താൻബത്തേരി ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്‌ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.
Most Read: ‘പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയാറാണോ’; ശബരിമല വിഷയത്തില്‍ കടകംപള്ളിയോട് എന്‍എസ്എസ്
ക്രൈസ്‌തവ സഭകളുടെ ശക്‌തമായ പിന്തുണയുമായി കോൺഗ്രസ് നേതാവ് സജീവ് ജോസഫും കൽപ്പറ്റയിലേക്കുള്ള അന്തിമപട്ടികയിലുണ്ട്. സജീവ് ജോസഫിനെ ഇരിക്കൂറിൽ നിറുത്താനുള്ള സാധ്യത ഐ ഗ്രൂപ്പ് വെട്ടിമാറ്റിയതാണ് പലനീക്കങ്ങളും അവസാന നിമിഷം കലങ്ങിമറിയാൻ കാരണമായത്.
അതേ സമയം, കോണ്‍ഗ്രസിന്റെ ഈ നീക്കത്തിനെതിരെ ശക്‌തമായ വിയോജിപ്പുമായി മുസ്‌ലിംലീഗും രംഗത്തുണ്ട്. മുസ്‌ലിംലീഗ് വയനാട് ജില്ലാ സെക്രട്ടറി യഹിയഖാന്‍ പിടിവലിയുമായി രംഗത്തുണ്ട്. ഇതിനെ ലീഗ് സംസ്‌ഥാന നേതൃത്വം പിന്താങ്ങുന്നുമുണ്ട്. എന്നാൽ അവസാന സാധ്യതയിൽ സജീവ് ജോസഫായിരിക്കും എന്നാണ് മുതിർന്ന നേതാക്കൾ പറയുന്നത്.
പിസി വിഷ്‌ണുനാഥ് (കൊല്ലം), ഷോണ്‍ പെല്ലിശേരി, സനീഷ് കുമാര്‍ (ചാലക്കുടി), ജോസ് വളളൂര്‍ (ഒല്ലൂര്‍), അഡ്വ. അശോകന്‍ (ഉടുമ്പന്‍ചോല), സിറിയക് തോമസ് (പീരുമേട്), മലയിന്‍കീഴ് വേണുഗോപാല്‍ (കാട്ടാക്കട), കെപി അനില്‍കുമാര്‍ (വട്ടിയൂര്‍ക്കാവ്) വൈപ്പിനില്‍ ദീപക് ജോയി, ആറൻമുളയിൽ രാഹുല്‍ മാങ്കൂട്ടം എന്നിവരുടെ കാര്യത്തിൽ ഏകദേശതീരുമാനം ആയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിൽ ജോസഫ് വാഴക്കനും നേമത്ത് ഉമ്മൻ ചാണ്ടിയും എത്തുമെന്നാണ് സൂചന.
Hot News: പിവി അൻവർ എംഎൽഎക്കെതിരെ പരാതി
നിലവിലെ പട്ടികയിൽനിന്ന് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്‌തരായ കെസി ജോസഫും കെ ബാബുവും പുറത്തേക്ക് പോകും എന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. നേമത്തേക്കുള്ള കെ മുരളീധരന്റെ സാധ്യതയും മങ്ങി. തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് പകരം വേണു രാജാമണിയെന്ന് സൂചന. മുൻ നെതർലൻഡ് അംബാസഡർ, മുൻ ഇന്ത്യൻ നയതന്ത്രജ്‌ഞൻ, മാദ്ധ്യമ പ്രവർത്തകൻ എന്നിങ്ങനെ വിവിധമേഖലയിൽ തിളങ്ങിയ അന്തരാഷ്‌ട്രാ മുഖമുള്ള വ്യക്‌തിയാണ് വേണു രാജാമണി.
ബിആർഎം ഷഫീര്‍ (നെടുമങ്ങാട്) ആനാട് ജയന്‍ (വാമനപുരം), ഷാലി ബാലകൃഷ്‌ണൻ (വര്‍ക്കല), അന്‍സജിത റസല്‍ (പാറശാല) എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. ഇന്ന് വൈകുന്നേരം ആറ് മണിക്ക് ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിക്ക് ശേഷമായിരിക്കും കോണ്‍ഗ്രസ് പട്ടിക ഔദ്യോഗികമായി പുറത്തുവിടുക. സ്‌ഥാനാർഥി പട്ടിക അന്തിമമായി തീരുമാനിക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ മാര്‍ച്ച് 10ന് ചേരേണ്ടിയിരുന്ന യോഗം നേതാക്കളുടെ വിയോജിപ്പുകളെ തുടർന്ന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Most Read: ഇന്ത്യ ജനാധിപത്യമല്ല, മറിച്ച് തിരഞ്ഞെടുപ്പുള്ള സ്വേച്ഛാധിപത്യ രാജ്യം; സ്വീഡിഷ് പഠന റിപ്പോർട്