ന്യൂഡെല്‍ഹി: കര്‍ഷക നിയമത്തിനെതിരെ സമരം നടത്തുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ വിജയിക്കാത്ത സാഹചര്യത്തില്‍ സുപ്രീംകോടതി ഇടപെടുന്നു.
കേന്ദ്ര സര്‍ക്കാറിനെക്കൊണ്ട് ഒന്നും ചെയ്യാനായില്ലെന്നു പറഞ്ഞാണ് കര്‍ഷക സമരം തീര്‍ക്കാന്‍ ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് മുന്നിട്ടിറങ്ങുന്നത്. ഡെല്‍ഹിയിലേക്കുള്ള അതിര്‍ത്തികള്‍ തടഞ്ഞ കര്‍ഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
ഡെല്‍ഹിയില്‍ കോവിഡ് പരത്തുമെന്നതിനാല്‍ അതിര്‍ത്തിയിലുള്ള സമരക്കാരെ എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. പൊതുസ്‌ഥലം കൈയടക്കരുതെന്ന് ഷഹീന്‍ ബാഗ് സമരത്തിനെതിരെ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്‌തമായിട്ടുണ്ടെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് തിവാരി വാദിച്ചു.
എന്നാല്‍ എത്ര പേരാണ് റോഡ് തടസപ്പെടുത്തിയതെന്നും അവരുടെ എണ്ണം പരിഗണിച്ചോ എന്നും ചീഫ് ജസ്‌റ്റിസ് ആരാഞ്ഞു. റോഡ് തടസപ്പെടുത്തിയവരായി തങ്ങള്‍ക്ക് മുന്നിലുള്ളത് സര്‍ക്കാറാണെന്നും ചീഫ് ജസ്‌റ്റിസ് വ്യക്‌തമാക്കി. സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ ഫലം ചെയ്‌തില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി.
സര്‍ക്കാറിന് ഒന്നും ചെയ്യാനായില്ലെന്നാണ് മനസിലാകുന്നതെന്നും തര്‍ക്കം എത്രയും പെട്ടന്ന് പരിഹരിച്ചില്ലെങ്കില്‍ ഇതൊരു ദേശീയ വിഷയമായി മാറുമെന്നും പിന്നീട് സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്‌ഥവരുമെന്നും ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ നിരീക്ഷിച്ചു. കേസ് വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും.
Read also: കർഷക പ്രക്ഷോഭം; സുപ്രീംകോടതി നിർദേശം സ്വീകാര്യമല്ലെന്ന് സമരക്കാർ