ലാവ്‍ലിൻ കേസ്; ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ- സർക്കാരിന് നിർണായകം

ഇത് 33ആം തവണയാണ് കേസ് കോടതിയുടെ പരിഗണനയിൽ വരുന്നത്. ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയതിന് എതിരായ സിബിഐ ഹരജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്ക് എതിരെയുള്ള ഹരജിയുമാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്.

By Trainee Reporter, Malabar News
Lavalin case;
Representational Image
Ajwa Travels

ന്യൂഡെൽഹി: എസ്എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇത് 33ആം തവണയാണ് കേസ് കോടതിയുടെ പരിഗണനയിൽ വരുന്നത്. ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയതിന് എതിരായ സിബിഐ ഹരജിയും, വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്ക് എതിരെയുള്ള ഹരജിയുമാണ് കോടതിയുടെ പരിഗണനയിൽ ഉള്ളത്.

ഇരുപത്തൊന്നാമത്തെ കേസായി ലിസ്‌റ്റ് ചെയ്‌തിട്ടുള്ള ഹരജികൾ ജസ്‌റ്റിസുമാരായ എംആർ ഷാ, മലയാളിയായ സിടി രവികുമാർ എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുക. അതേസമയം, അസുഖബാധിതൻ ആയതിനാൽ ഇന്ന് കേസ് പരിഗണിക്കരുതെന്ന് ഊർജവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസിന്റെ അഭിഭാഷകൻ എംഎൽ ജിഷ്‌ണു സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിട്ടുണ്ട്. കേസ് മൂന്നാഴ്‌ചത്തേക്ക് മാറ്റിവെക്കണമെന്നാണ് ആവശ്യം.

ഇതിൽ സുപ്രീം കോടതി എടുക്കുന്ന തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലായിരിക്കും തുടർന്നുള്ള കേസിന്റെ വിചാരണ. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് എതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11ന് സുപ്രീം കോടതി നോട്ടീസ് അയച്ചു.

പിന്നീട് നാല് വർഷത്തിനിടെ 32 തവണയാണ് ഹരജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചത്. വിചാരണ നേരിടാൻ വിധിക്കപ്പെട്ടതിന് എതിരെ വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ്‌ കെജി രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ എന്നിവരുടേതാണ് മറ്റു ഹരജികൾ.

ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണ പ്രവർത്തനത്തിന് കനേഡിയൻ കമ്പനിയായ എസ്‌എൻസി ലാവ്‍ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട അഴിമതിയാണ് ലാവ്‌ലിൻ കേസ്. 374 കോടി കോടി രൂപയുടെ അഴിമതി ആരോപണമാണ് ലാവ്‍ലിനിൽ നിലനിൽക്കുന്നത്. ഈ ധാരണാപത്രം ആദ്യം ഒപ്പുവെക്കുന്നത് 1995 ഓഗസ്‌റ്റ് 10ആം തീയതിയാണ്.

സംസ്‌ഥാനത്തെ അന്നത്തെ ഐക്യ ജനാധിപത്യ മുന്നണി സർക്കാരിലെ വൈദ്യുത മന്ത്രിയായിരുന്ന ജി കാർത്തികേയനാണ് ഈ ധാരണാ പത്രം ആദ്യം ഒപ്പുവെക്കുന്നത്. എന്നാൽ, ഈ കരാറിൽ ചില പൊളിച്ചുപണികൾ നടത്തിയശേഷം ‘അന്തിമ കരാർ’ എന്ന രീതിയിൽ ഒപ്പിട്ടത് പിന്നീട് വന്ന ഇകെ നായനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു. 2001 ജൂണിലാണ് പദ്ധതിയിൽ അഴിമതിയുണ്ടെന്ന ആദ്യ ആരോപണം ഉയർന്നത്.

ഇതിനെ തുടർന്ന് 36 യുഡിഎഫ് എംഎൽഎമാർ അന്വേഷണം വേണമെന്ന് നിയമസഭയിൽ ആവശ്യപ്പെടുകയും, നിയമസഭ അത് സബ്‌ജക്‌ട് കമ്മിറ്റിക്ക് വിടുകയും ചെയ്‌തു. 2003 മാർച്ചിൽ എകെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ലാവ്‍ലിൻ കേസിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. പിന്നീടങ്ങോട്ട് കേസുകളുടെയും ആരോപണ-പ്രത്യാരോപണ കാലമാണ് കഴിഞ്ഞുപോയ 21 കൊല്ലങ്ങൾ.

Most Read: പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും; കനത്ത സുരക്ഷയിൽ കൊച്ചി നഗരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE