തിരുവനന്തപുരം: പുതിയ തലമുറ കോണ്‍ഗ്രസിനെ അറിയാതെ വളരുന്ന സാഹചര്യമാണുള്ളത് എന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. അതുകൊണ്ട് കോണ്‍ഗ്രസിനെ കുറിച്ച് പുതുതലമുറയെ പഠിപ്പിക്കാന്‍ മുതിര്‍ന്നവര്‍ തയ്യാറാകണമെന്ന് സുധാകന്‍ ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ ചരിത്രം തമസ്‌കരിക്കുന്നതില്‍ ബിജെപി സര്‍ക്കാരും സംഘ് പരിവാര്‍ ശക്‌തികളും വ്യാപൃതരാണ്. മഹാത്‌മാ ഗാന്ധിയെപ്പോലും അവര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. പാഠപുസ്‌തകങ്ങളില്‍ നിന്നും കോളേജുകളിൽ നിന്നും അവര്‍ കോൺഗ്രസിന്റെ ചരിത്രം പിഴുതെറിയുകയാണ്.
ഇന്ത്യയെ ഏഴര ദശാബ്‌ദം മുന്നോട്ടു കൊണ്ടുപോയത് കോൺഗ്രസ് എന്ന വികാരമാണ്. 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോൾ ഈ രാജ്യം വൈകാതെ തകരുമെന്നു പ്രവചിച്ചവരാണ് ഏറെയും. എന്നാല്‍, കോൺഗ്രസ് ആവിഷ്‌കരിച്ച ജനാധിപത്യ മതേതരത്വ ആശയങ്ങള്‍ ഇന്ത്യന്‍ ജനതയെ കൂട്ടിയോജിപ്പിച്ച് ഇപ്പോള്‍ ലോകത്തിലെ തന്നെ പ്രബല ശക്‌തിയാക്കിയെന്നു സുധാകരന്‍ പറഞ്ഞു.
കോൺഗ്രസിൽ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ് അര്‍ഹിക്കുന്നവരുടെ കൈകളിലേക്ക് പാര്‍ട്ടിയെ എത്തിക്കുമെന്നും സുധാകരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിൽ മൽസരിച്ച് ജയിച്ചാണ് താന്‍ നേതൃത്വത്തിൽ എത്തിയത്. അര്‍ഹിക്കുന്നവര്‍ക്ക് അവസരങ്ങളുടെ വാതായനം തുറന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പൂവാറില്‍ നടന്ന കോണ്‍ഗ്രസ് അംഗത്വവിതരണം രണ്ടാം ഘട്ടത്തിന്റെ സംസ്‌ഥാനതല പരിപാടിയില്‍ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
അതേസമയം, ഇന്ത്യക്ക് സ്വാതന്ത്ര്യവും വികസനവും വളര്‍ച്ചയും കൊണ്ടുവന്ന കോൺഗ്രസ് പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നത് ആത്‌മാഭിമാനം ഉയര്‍ത്തുന്ന തീരുമാനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. അംഗത്വ വിതരണം ഉൽഘാടനം ചെയ്‌ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മൽസ്യത്തൊഴിലാളി ഗ്രിഗോറിക്ക് നല്‍കിയാണ് സംസ്‌ഥാനതല ഉൽഘാടനം നിര്‍വഹിച്ചത്.
കെപിസിസി നിർദ്ദേശിക്കുകയും എഐസിസി അംഗീകരിക്കുകയും ചെയ്‌താൽ കേരളത്തില്‍ പാര്‍ട്ടി പുനഃസംഘടന ആകാമെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ കമ്മിറ്റികളില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താം. പരാതികള്‍ പരിഹരിക്കാന്‍ കെപിസിസി പ്രസിഡണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്തും മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചനടത്തിയും മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
Most Read: ഇതൊക്കെയെന്ത്… കൊമ്പന്റെ ‘വേലിചാട്ടം’ വൈറൽ