തിരുവനന്തപുരം: കുട്ടികളുടെ മേലുള്ള അതിക്രമങ്ങൾ തടയാൻ രൂപം നൽകിയ പോക്‌സോ നിയമം അനുസരിച്ചുള്ള കേസുകൾ പിടിച്ചു കെട്ടാനാകാത്ത വിധം വർധിക്കുകയാണ്. വ്യാജ പോക്‌സോ കേസുകളുടെ എണ്ണം കൂടുന്നതാണ് ഈ വർധനക്ക് കാരണമാകുന്നതെന്ന് നിയമവൃത്തങ്ങൾ പറയുന്നുണ്ടെങ്കിലും അത് പൂർണമായും ശരിയല്ല എന്നാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്.
കുടുംബ കോടതികളിൽ വിജയിക്കാൻ പല മാതാപിതാക്കളും ഈ നിയമം ദുരുപയോഗം ചെയ്യുന്നതായി നിരവധി റിപ്പോർട്ടുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പീഡനങ്ങൾ വർധിക്കുന്നതായും കുട്ടികൾ സുരക്ഷിതരല്ലാത്ത സമൂഹികാവസ്‌ഥ ഇന്ത്യയിലുടനീളം നിലവിലുണ്ടെന്നും മനശാസ്‌ത്ര വിദഗ്‌ധൻ ഡോ. സികെ അനിൽകുമാർ ഉൾപ്പടെയുള്ളവർ അടിവരയിടുന്നു.
‘കേരളത്തിൽ ചൈൽഡ് ലൈൻ, സ്‌കൂൾ കൗൺസിലിംഗ്, ശിശുക്ഷേമ സമിതി, പോലീസ് സേന ഉൾപ്പടെയുള്ള ആധുനിക സാമൂഹിക സംവിധാനങ്ങൾ കാര്യക്ഷമയായി പ്രവർത്തിക്കുന്നു. കൂടെ, കേരളത്തിലെ മാദ്ധ്യമങ്ങളുടെയും സാമൂഹിക മാദ്ധ്യങ്ങളുടെയും ജാഗരൂകതയും.’
‘മറ്റു സംസ്‌ഥാനങ്ങളിൽ ഇത്തരം സംവിധാനങ്ങൾ കാര്യക്ഷമമല്ല. മാത്രവുമല്ല, നമ്മുടെ നാട്ടിൽ, ഇത്തരം കേസുകൾ അധികാര സംവിധാനങ്ങൾ ഉപയോഗിച്ച് ഒതുക്കിതീർക്കുന്ന രീതിയുമില്ല. അതുകൊണ്ടാണ് റിപ്പോർട് ചെയ്യുന്ന കേസുകളുടെ എണ്ണം വർധിക്കുന്നത്.’ – ഡോ. സികെ അനിൽകുമാർ അഭിപ്രായപ്പെട്ടു.
പുതിയ കണക്ക് അനുസരിച്ച്, മലപ്പുറം ജില്ലയാണ് 399 കേസുകളുമായി ഒന്നാം സ്‌ഥാനത്തുള്ളത്. 2019ല്‍ മലപ്പുറത്ത് 444 പോക്‌സോ കേസുകളും 2020ല്‍ അത് 379ഉം ആയിരുന്നു. തിരുവനന്തപുരം റൂറലിലും സിറ്റിയിലും കൂടി ആകെ 387 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. പാലക്കാട് 227, എറണാകുളം ജില്ലയിൽ 275, കൊല്ലത്ത് 289, കോഴിക്കോട് സിറ്റിയിലും റൂറലിലുമായി 267ഉം, തൃശൂരിൽ 269ഉം പോക്‌സോ കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
കുട്ടികളുടെ സംരക്ഷണം വിട്ടുകിട്ടാൻ പങ്കാളിക്കെതിരെ വ്യാജ പോക്‌സോ കേസുകൾ ഫയൽ ചെയ്യുന്നത് വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. വിശേഷിച്ചും, മാതാവ്, പിതാവിനെതിരെ പോക്‌സോ ഫയൽ ചെയ്യുന്നത് വർധിക്കുന്നുണ്ടെന്നാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടിക്കുമേൽ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി പൊലീസിൽ ലഭിക്കുന്നതോടെ കുട്ടിയുടെ അവകാശം സ്‌ഥാപിക്കാൻ പിതാവിന് കഴിയാതെ വരികയും കേസ് ജയിക്കാനും കുട്ടിയുടെ സംരക്ഷണം മാതാവിന് കിട്ടാനും ഇത് കാരണമാകുന്നുണ്ട്.
കോട്ടയം ജില്ലയിൽ പോക്‌സോ കേസുകളുടെ വർധന നാലിരട്ടിയിലേറെയാണ്!. 2016ൽ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലായി 112 കേസുകളാണ് ഉണ്ടായിരുന്നതെങ്കിൽ കഴിഞ്ഞ വർഷം ഡിസംബർ വരെ 163 കേസുകള്‍ രജിസ്‌റ്റർ ചെയ്‌തു. എരുമേലി, മുണ്ടക്കയം, പാലാ, ഈരാറ്റുപേട്ട, വൈക്കം, കുമരകം, കടുത്തുരുത്തി, കോട്ടയം വെസ്‌റ്റ് സ്‌റ്റേഷനുകളിലാണ് കൂടുതൽ കേസുകൾ. മറ്റു ജില്ലകളിലെയും സ്‌ഥിതി വിഭിന്നമല്ല.
നിയമത്തെ സംബന്ധിച്ച് കൂടുതൽ മനസിലാക്കാനും നിയമസേവന സൗകര്യങ്ങൾ അറിയാനും സംസ്‌ഥാന സർക്കാരിന്റെ ഈ ലിങ്ക് സഹായിക്കും.
പ്രഖ്യാപനവും അവസ്‌ഥയും
കേരളത്തില്‍ 28 പോക്‌സോ ഫാസ്‌റ്റ് ട്രാക്ക് സ്‌പെഷൽ കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്‍കിയതായി 2019 നവംബർ 30ന്, അന്നത്തെ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചിരുന്നു. എന്നാൽ, ഈ പ്രഖ്യാപനം കാര്യക്ഷമമായി നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല.
കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകള്‍ സംയുക്‌തമായാണ് ഇവ സ്‌ഥാപിക്കുന്നതെന്നും നിര്‍ഭയ ഫണ്ടില്‍ നിന്ന് ഒരു കോടതിക്ക് 75 ലക്ഷം രൂപ നിരക്കില്‍ 60:40 അനുപാതത്തില്‍ കേന്ദ്ര സംസ്‌ഥാന വിഹിതം ഉപയോഗപ്പെടുത്തിയാണ് ഈ കോടതികള്‍ ആരംഭിക്കുകയെന്നും ശൈലജ ടീച്ചര്‍ വിശദീകരിച്ചിരുന്നു. ഇതിലേക്ക് ആദ്യഗഡുവായി 6.3 കോടി രൂപ കേന്ദ്രം അനുവദിക്കുകയും ചെയ്‌തിരുന്നു.
രണ്ടുവർഷം മുൻപുള്ള കണക്ക് അനുസരിച്ച്, 2497 പോക്‌സോ കേസുകള്‍ അന്വേഷണത്തിലും 9457 കേസുകള്‍ വിചാരണ ഘട്ടത്തിലുമായിരുന്നു. കോവിഡ് കാലത്തിന് മുമ്പ് 2019 ല്‍ സംസ്‌ഥാനത്ത് 3609 പോക്‌സോ കേസുകളാണ് റിപ്പോര്‍ട് ചെയ്യപ്പെട്ടത്. 3019 കേസുകള്‍ കോവിഡ് പിടിമുറുക്കിയ 2020ലും രജിസ്‌റ്റർ ചെയ്‌തു. പുതിയ കണക്കുകൾ സർക്കാർ ആധികാരികമായി പുറത്ത് വിട്ടിട്ടില്ല.
Most Read: ബസ് ഡ്രൈവർക്ക് അപസ്‌മാരം; യാത്രക്കാരി സാരഥിയായി, കയ്യടിച്ച് സോഷ്യൽ മീഡിയ