വയനാട്: സുൽത്താൻ ബത്തേരി നഗരത്തിൽ സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി നടപ്പാതകളിൽ സ്‌ഥാപിച്ച ചെടികൾ വാഹനത്തിൽ കടത്തിക്കൊണ്ടു പോയി. ചട്ടിയോടു കൂടിയാണ് ചെടികൾ മോഷ്‌ടിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടകളിലെ സിസിടിവിയില്‍ പതിഞ്ഞതോടെയാണ് നഗരസഭ അധികൃതർ മോഷണ വിവരം അറിഞ്ഞത്. വ്യാഴാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് മോഷണം നടന്നത്. ഓട്ടോറിക്ഷയിൽ എത്തിയ പാന്റ്സും ഷര്‍ട്ടും ധരിച്ച രണ്ട് പേര്‍ ചെടികള്‍ ചട്ടിയോടെ കടത്തിക്കൊണ്ടു പോകുകയായിരുന്നു.
മുണ്ടും ഷര്‍ട്ടുമാണ് ഡ്രൈവറുടെ വേഷം. ഇയാള്‍ മോഷ്‌ടാക്കളോടൊപ്പം നടക്കുന്നുണ്ട്. തിരക്കുള്ള റോഡില്‍ യു-ടേണ്‍ എടുത്ത് നടപ്പാതയോട് ചേര്‍ത്ത് നിര്‍ത്തിയിടുന്ന വണ്ടിയില്‍ നിന്ന് മൂവരും ഇറങ്ങി പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
കുറച്ചു സമയം കഴിഞ്ഞ് ഓട്ടോറിക്ഷയുടെ മുമ്പിലൂടെ വന്ന യുവാവ് ചെടിച്ചട്ടിയെടുത്ത് വാഹനത്തില്‍ വെച്ചതിന് ശേഷം മറ്റുള്ളവരും എത്തി വാഹനം ഓടിച്ചു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തില്‍ നഗരസഭ അധികൃതരുടെ പരാതിയില്‍ ബത്തേരി പോലീസ് അന്വേഷണം ആരംഭിച്ചു. ഉടന്‍ പ്രതികളെ പിടികൂടുമെന്ന് ബത്തേരി എസ്‌ഐ രാംജിത്ത് പറഞ്ഞു.
2018ലാണ് ലക്ഷങ്ങള്‍ മുടക്കി അന്നത്തെ ഭരണ സമിതി നഗരത്തിലെ നടപ്പാതകളിൽ ചെടികൾ വച്ചു പിടിപ്പിക്കാൻ തീരുമാനിച്ചത്. നഗരത്തിലെ നടപ്പാതകളുടെ കൈവരികളില്‍ ചട്ടികളിലാണ് ചെടികൾ വളർത്തിയിരുന്നത്. ‘വൃത്തിയുള്ള നഗരം, ഭംഗിയുള്ള നഗരം’ എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
നഗരത്തിലെ പൊതു ഇടങ്ങളില്‍ പൂമരങ്ങള്‍ വച്ചു പിടിപ്പിച്ചതിന്റെ തുടര്‍ച്ചയായിരുന്നു നഗരത്തില്‍ പൂച്ചെടികൾ നട്ടത്. ഇതിന് മുൻപ് അജ്‌ഞാതർ ചെടികൾ നശിപ്പിച്ച സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും മോഷണം നടക്കുന്നത് ഇത് ആദ്യമായാണ്.
Malabar News: ഇരിങ്ങാലക്കുടയില്‍ എന്‍ഡിഎ സ്‌ഥാനാര്‍ഥിയാകാന്‍ ഒരുങ്ങി മുന്‍ ഡിജിപി ജേക്കബ് തോമസ്