കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. സത്യങ്ങള്‍ വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്നാണ് മമതയുടെ ആരോപണം. പിഎം കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം മമത സര്‍ക്കാര്‍ നിഷേധിക്കുന്നു എന്നായിരുന്നു ബംഗാൾ സർക്കാരിനെതിരെ പ്രധാനമന്ത്രിയുടെ വിമർശനം.
പശ്‌ചിമ ബംഗാളില്‍ 70 ലക്ഷം കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം നിഷേധിക്കപ്പെട്ടത്തിന് കാരണം മമത സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ തടസപ്പെടുത്തിയതാണെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമത മറുപടി പറഞ്ഞത്.
കര്‍ഷകരുടെ പ്രശ്‍നങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിന് പകരം ടെലിവിഷന്‍ പരിപാടിയിലൂടെയാണ് പ്രധാനമന്ത്രി സംവദിക്കുന്നത് എന്നായിരുന്നു മമതയുടെ മറുപടി.
‘പിഎം കിസാന്‍ പദ്ധതിയിലൂടെ കര്‍ഷകരെ സഹായിക്കാനുള്ള ആഗ്രഹം പ്രധാനമന്ത്രി പരസ്യമായി പ്രകടിപ്പിക്കുകയും സംസ്‌ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സഹകരിക്കുന്നില്ലെന്ന് ആരോപിക്കുകയും ചെയ്‌തിരിക്കുകയാണ്. യഥാര്‍ഥത്തില്‍ അര്‍ദ്ധ സത്യങ്ങള്‍ പറഞ്ഞും വസ്‌തുതകള്‍ വളച്ചൊടിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്’ മമത ആരോപിച്ചു.
കര്‍ഷകരുടെ താൽപര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി എപ്പോഴും സഹകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രിക്ക് രണ്ട് തവണ കത്തയച്ചിരുന്നെന്നും എന്നാല്‍ അവര്‍ സഹകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും മമത പറഞ്ഞു. കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് പല പദ്ധതികളും നടപ്പാക്കുന്നുണ്ട്. ആ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ഗുണം വരുന്ന ഒരു പദ്ധതിയില്‍ സഹകരിക്കുന്നില്ലെന്ന് പറയുന്നത് തീര്‍ത്തും അസംബന്ധമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
Read also: തൽസമയ വായ്‌പാ തട്ടിപ്പ്; ബെംഗളൂരുവിൽ മൂന്ന് പേർ അറസ്‌റ്റിൽ