കാസർഗോഡ്: ചെങ്കളയിൽ പനി ബാധിച്ച് മരിച്ച അഞ്ചു വയസുകാരിയുടെ രണ്ടാമത്തെ നിപാ പരിശോധനാ ഫലവും നെഗറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളേജ് ലാബിൽ നടത്തിയ ട്രൂനാറ്റ്, ആർടിപിസിആർ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്. അതേസമയം, പൂനെ വൈറോളജി ലാബിൽ അയച്ച പരിശോധനാ ഫലം വന്നിട്ടില്ല. ചെങ്കള പഞ്ചായത്തിലെ പിലാങ്കട്ട എടപ്പാറയിലെ മുഹമ്മദ് കുഞ്ഞി-മറിയുമ്മ ദമ്പതികളുടെ മകൾ ഫാത്തിമത്ത് നജയാണ് രണ്ട് ദിവസം മുൻപ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ചത്.
അതേസമയം, തലച്ചോറിൽ ബാധിച്ച പനിയാണ് മരണ കാരണം എന്നാണ് മെഡിക്കൽ അധികൃതർ നൽകുന്ന വിവരം. പനി ബാധിച്ച കുട്ടി പെട്ടെന്ന് മരിച്ചതിനാലാണ് നിപ പരിശോധനയ്‌ക്കായി സ്രവം അയച്ചത്. കുട്ടി നിപ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. കുട്ടിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. പൂനെയിൽ നിന്നുള്ള ഫലം ഇന്നോ നാളെയോ ലഭിക്കുമെന്നാണ് മെഡിക്കൽ അധികൃതർ നൽകുന്ന വിവരം.
അതേസമയം, നിപ സംശയവുമായി ബന്ധപ്പെട്ട് ബദിയടുക്ക, കുംബഡാജെ, ചെങ്കള പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന സ്‌ഥലങ്ങൾ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കിയിരുന്നു. ഈ പഞ്ചായത്തുകളിൽ നടക്കുന്ന കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് അടക്കം എല്ലാ പരിപാടികളും മാറ്റിവെച്ചിരുന്നു. കൂടാതെ, മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങളെയും പരിസരത്തെ 60 വീടുകളിലും ആരോഗ്യ പ്രവർത്തകർ സർവേ നടത്തിയിരുന്നു. എന്നാൽ, കുട്ടിയുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് പുനരാംഭിച്ചിട്ടുണ്ട്.
Read Also: വിവാഹ രജിസ്‌റ്റർ കാണാതായ സംഭവം; നീലേശ്വരം നഗരസഭാ ജീവനക്കാരിയെ സ്‌ഥലംമാറ്റും