കോട്ടയം: ലോകത്തിലെ വികസിത, വികസ്വര രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ജി 20. 1999ൽ രൂപീകൃതമായ ജി 20 പെർഷകളുടെ രണ്ടാം സമ്മേളനത്തിന് കുമരകത്ത് തുടക്കമായി. രാഷ്‌ട്രത്തലവന്റെ പ്രതിനിധിയായി ഉന്നത സംഘത്തെ നയിക്കുന്ന ആളാണ് പെർഷ. ഡിജിറ്റൽ രംഗത്തെ ഇന്ത്യയുടെ ശക്‌തിയും ഹരിതവികസന സാധ്യതകളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ സഹായിക്കുന്ന ജി 20 പെർഷകളുടെ രണ്ടാം സമ്മേളനത്തിന്, ഇന്ത്യയുടെ ജി 20 പെർഷ അമിതാഭ് കാന്താണ് അധ്യക്ഷത വഹിക്കുന്നത്.
നാല് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ജി 20യുടെ സാമ്പത്തിക വികസന മുൻഗണനകളും ആഗോള സാമ്പത്തിക വെല്ലുവിളികളും ചർച്ചയാകും. ഇവയോടുള്ള നയസമീപനങ്ങളും നടപടികളും സമ്മേളനത്തിൽ ചർച്ച ചെയ്‌ത് തീരുമാനിക്കും. സെപ്‌റ്റംബറിൽ ന്യൂഡെൽഹിയിൽ നടക്കുന്ന ഉച്ചകോടിയിൽ നേതാക്കൾ നടത്തുന്ന പ്രഖ്യാപനത്തിന്റെ അടിസ്‌ഥാനരേഖ രൂപീകരണത്തിനാണ് കുമരകത്ത് തുടക്കം കുറിക്കുന്നത്.
ഷെർപ്പുകളുടെ 13 പ്രവർത്തക സമിതികൾക്ക് കീഴിൽ നടക്കുന്ന പ്രവർത്തനങ്ങൾ സമ്മേളനം ചർച്ച ചെയ്യും. ആദ്യ സമ്മേളനം നടന്നത് രാജസ്‌ഥാനിലെ ഉദയ്‌പൂരിലാണ്. പേരിൽ ഇരുപതാണെങ്കിലും 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേരുന്നതാണ് ജി 20. ലോക ജനസംഖ്യയുടെ 65 ശതമാനവും, ലോക ജിഡിപിയുടെ 85 ശതമാനവും കൈവശമുള്ള രാജ്യങ്ങളാണ് ജി 20യിൽ ഉള്ളത്. അതുകൊണ്ടുതന്നെ ലോകത്തിന്റെ ഭാവി തീരുമാനിക്കുന്നതിൽ ഇവർക്ക് നിർണായക പങ്കാണുള്ളത്.
ജി 20 അംഗ രാജ്യങ്ങൾ, ഒമ്പത് പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങൾ, യുഎൻ ഉൾപ്പടെ രാജ്യാന്തര സംഘടനകൾ എന്നിവയിൽ നിന്നായി 120 പ്രതിനിധികളാണ് ഏപ്രിൽ രണ്ടുവരെ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഏപ്രിൽ ആറുമുതൽ ഒമ്പത് വരെ ഡിഡബ്‌ളുജി (ഡെവലപ്പ്മെന്റ് വർക്കിങ് ഗ്രൂപ്പ്) യോഗവും കുമരകത്ത് നടക്കും. 500 ഉന്നത ഉദ്യോഗസ്‌ഥരാണ് നടപടിക്രമങ്ങൾ ഏകോപിപ്പിക്കാൻ കുമരകത്തുള്ളത്.

ഡിജിറ്റൽ അടിസ്‌ഥാന പൊതുസൗകര്യങ്ങൾ, ഹരിത വികസനം എന്നിവ സംബന്ധിച്ച് രണ്ടു ഉന്നത യോഗങ്ങളാണ് ഇന്ന് സമ്മേളനത്തിൽ നടക്കുക. നാളെയും മറ്റന്നാളും ഷെർപ്പുകളുടെ മാത്രം ഒത്തുചേരൽ കെടിഡിസിയിൽ നടക്കും. രണ്ടിന് ഓണാഘോഷവും സാംസ്‌കാരിക പരിപാടികളും ഉൾപ്പടെ നടക്കും. ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലോകത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇതിനകം തന്നെ ശ്രദ്ധ നേടിയ കുമാരകത്തിന് വൻ കുതിപ്പേകുന്നതായിരിക്കും ജി 20 സമ്മേളനം.
കേരളത്തിന്റെ പൈതൃകം വിളിച്ചോതുന്ന സാംസ്‌കാരിക പരിപാടികൾ, കരയിലും കായലിലുമായി കേരളത്തിലെ 1200 ഓളം വരുന്ന അതിപ്രശസ്‌ത കാലാകാരൻമാരുടെ കലാപ്രകടനങ്ങൾ, കേരളത്തിന്റെ തനതായ പൂരം, വള്ളംകളി, കളരിപ്പയറ്റ് തുടങ്ങിയ കലാകായിക രൂപങ്ങളുടെ അവതരണം എന്നിങ്ങനെ കേരളമൊന്നാകെ ഇനിയുള്ള ദിവസങ്ങളിൽ കുമരകത്ത് മാറ്റുരക്കും.
സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ യാത്രക്കായി ഒരുക്കിയിരിക്കുന്നത് കേരളത്തിന്റെ സ്വന്തം വിനോദ സഞ്ചാര ഉൽപ്പന്നമായ ഹൗസ് ബോട്ടുകളാണ്. കൂടാതെ, സമ്മേളനത്തിന്റെ അവസാന ദിവസമായ ഏപ്രിൽ രണ്ടിന് കേരളത്തിന്റെ ദേശീയോൽസവമായ ഓണാഘോഷത്തിന്റെ പുനരവതരണവും നടക്കും. ഓണസദ്യ, പുലിക്കളി, കുമ്മാട്ടിക്കളി, ഊഞ്ഞാലാട്ടം, വടംവലി തുടങ്ങി എല്ലാ ആഘോഷങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Most Read: കുരുക്ക് മുറുകുന്നു; മാനനഷ്‌ടക്കേസിൽ രാഹുൽ ഗാന്ധിക്ക് പാറ്റ്‌ന കോടതി നോട്ടീസ്