ന്യൂഡെൽഹി: ഡെൽഹി ചലോ മാർച്ച് ശക്‌തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. കേന്ദ്ര സർക്കാരുമായി ഇന്നലെ നടന്ന മൂന്നാംവട്ട ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് കർഷകർ സമരം ശക്‌തമാക്കാൻ തീരുമാനിച്ചത്. അതിനിടെ, കർഷകരുടെ പ്രശ്‌നങ്ങൾ പരിശോധിക്കുമെന്നും ഞായറാഴ്‌ച വീണ്ടും ചർച്ച നടത്തുമെന്നും കേന്ദ്രമന്ത്രി അർജുൻ മുണ്ട അറിയിച്ചു.
കേന്ദ്രമന്ത്രി അർജുൻ മുണ്ട, പിയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരുടെ സംഘമാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ സാന്നിധ്യത്തിൽ സംയുക്‌ത കിസാൻ മോർച്ച (രാഷ്‌ട്രീയേതരം), കിസാൻ മസ്‌ദൂർ മോർച്ച തുടങ്ങി 17 സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തിയത്. ചണ്ഡീഗഡിൽ രാത്രി എട്ടിന് ആരംഭിച്ച ചർച്ച അർധരാത്രി വരെ നീണ്ടുവെങ്കിലും കർഷക സംഘടനകൾ ഉയർത്തിയ 12 ആവശ്യങ്ങളിൽ ഭൂരിഭാഗത്തിനും കേന്ദ്രത്തിന് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ലെന്നാണ് വിവരം.
ഈ സാഹചര്യത്തിലാണ് സമരം തുടരാൻ കർഷകർ തീരുമാനിച്ചത്. പഞ്ചാബ്- ഹരിയാന അതിർത്തിയിലെ ശംഭു ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഇന്നലെയും പോലീസ് കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു. അതിർത്തി പൂർണമായി അടച്ചതും ഇന്റർനെറ്റ് റദ്ദാക്കിയതുമെല്ലാം ചർച്ചാ വിഷയമായി. അതേസമയം, എല്ലാ സംസ്‌ഥാനങ്ങളിൽ നിന്നും ഡെൽഹി ചലോ മാർച്ച് ആരംഭിക്കുന്നത് സംഘടനകൾ പരിഗണിക്കുന്നുണ്ട്.
ഹരിയാനയിലെ അംബാല, കുരുക്ഷേത്ര, കൈത്തൽ, ജിൻഡ്, ഹിസാർ, സിർസ, ഫത്തേബാദ് ജില്ലകളിലെ ഇന്റർനെറ്റ് നിരോധനം നാളെ വരെ നീട്ടി. ഒരു ഗ്രാമത്തിൽ നിന്ന് രണ്ടു ട്രാക്‌ടറുകളും 100 പേരെയും വീതം ഹരിയാന അതിർത്തിയിലേക്ക് അയക്കാൻ കർഷക നേതാക്കൾ പഞ്ചാബിലെ 12,500 ഗ്രാമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, കർഷക സമരം അതിർത്തിയിൽ ശക്‌തമായി തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഹരിയാനയിലെ റവാരിയിൽ എത്തും. വിവിധ വികസന പദ്ധതികളുടെ ഉൽഘാടനത്തിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി എത്തുന്നത്. സമരം കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഹരിയാനയിലേത് കൂടാതെ രാജസ്‌ഥാനിലെ വികസന പദ്ധതികളും മോദി ഉൽഘാടനം ചെയ്യും.
അതിനിടെ, രാജ്യത്ത് ഇന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ച ബന്ദും തുടരുകയാണ്. സംയുക്‌ത കിസാൻ മോർച്ചയും നിരവധി ട്രേഡ് യൂണിയനുകളും ചേർന്നാണ് ഗ്രാമീണ ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തത്. രാവിലെ ആറുമുതൽ വൈകിട്ട് നാലുവരെയാണ് ബന്ദ്. ഉച്ചക്ക് 12 മുതൽ രാജ്യത്തെ പ്രധാന റോഡുകളിൽ കർഷർ ഉപരോധ സമരം നടത്തും. അതേസമയം, കേരളത്തെ ബന്ദ് ബാധിക്കില്ല. കടകൾ തുറന്ന് പ്രവർത്തിക്കും.
Most Read| കേന്ദ്രത്തിന് തിരിച്ചടി; ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം- റദ്ദാക്കണമെന്ന് സുപ്രീം കോടതി