കരുവാരകുണ്ട്: ആറ് വർഷമായി ചോർന്നൊലിക്കുന്ന കൂരയിൽ ദുരിത ജീവിതം നയിക്കുകയാണ് പുത്തനഴിയിലെ അഞ്ചംഗ കുടുംബം. കരുവാരകുണ്ട് പുത്തനഴിയിലെ ചെരപ്പറമ്പിൽ കൃഷ്‌ണന്റെ മകൾ സുബീനയും കുടുംബവുമാണ് പെരുമഴയത്ത് ചോർന്നൊലിക്കുന്ന വീട്ടിൽ സമൂഹമനസാക്ഷിക്ക് മുന്നിൽ ചോദ്യമായി ജീവിതം തള്ളി നീക്കുന്നത്.
വിദ്യാർഥികളായ രണ്ട് പെൺമക്കളും ഒരു ആൺകുട്ടിയും ഉൾപ്പെടുന്ന ഈ കുടുംബം താമസിക്കുന്നത് അടച്ചുറപ്പില്ലാത്ത, ചോർന്നൊലിക്കുന്ന ഈ കൂരയിലാണ്. മലയോട് ചേർന്ന് നിൽക്കുന്ന പ്രദേശമായതിനാൽ ഇഴ ജന്തുക്കളുടേയും മൃഗങ്ങളുടേയും ശല്യവും രൂക്ഷമാണിവിടെ. ഒട്ടും സാമ്പത്തിക ഭദ്രതയില്ലാത്ത ഈകുടുംബം വലിയ പ്രയാസം അനുഭവിക്കുകയാണ്.
ഓരോ ഇലക്ഷൻ വരുമ്പോഴും കുടുംബത്തിന് വാഗ്‌ദാന പെരുമഴ തന്നെ ലഭിക്കാറുണ്ടെങ്കിലും പിന്നീട് ആരും തിരിഞ്ഞു നോക്കാറില്ല. ശക്‌തമായ കാറ്റും മഴയും വരുമ്പോൾ അയൽപക്കത്തെ വീടുകളിലാണ് ഇവർ അഭയം തേടുന്നത്. സംഭവം ശ്രദ്ധയിൽ പെട്ടതോടെ പുത്തനഴിയിലെ യുഡിഎഫ് നേതാക്കൾ ഇന്ന് ഈ കുടുംബത്തെ സന്ദർശിക്കുകയും അടിയന്തരമായി അധികൃതർ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.
‘നിത്യജീവിത ചെലവ് കഴിച്ച് ഒന്നും ബാക്കിവെക്കാനാവാത്ത ഈ കുടുംബത്തിന് അധികൃതരുടെയും സമൂഹത്തിന്റെയും പരിഗണന ഉണ്ടങ്കിൽ മാത്രമേ അടച്ചുറപ്പുള്ള ഒരുവീട് യാഥാർഥ്യമാക്കാൻ കഴിയു. അല്ലാതെ, ഇന്നത്തെ കാലത്ത് ഇത്തരമൊരു കുടുംബത്തിന് ഒരുവീടെന്ന സ്വപ്‍നം യാഥാർഥ്യമാക്കാൻ മറ്റുവഴികളില്ല‘ –സന്ദർശകസംഘം പറഞ്ഞു.
പ്രദേശത്തെ യുഡിഎഫ് നേതാക്കളായ സജി മാസ്‌റ്റർ, സികെ ഷാജി മാസ്‌റ്റർ, സൈനുൽ ആബിദീൻ ഹുദവി, കുരിക്കൾ സലാം, പിപി മുസ്‌തഫ, ഒളകര സുബൈർ, കെ നജ്‌മുദ്ദീൻ എന്നിവരാണ് സന്ദർശന സംഘത്തിൽ ഉണ്ടായത്.
Most Read: അസമിലെ ഏറ്റുമുട്ടലുകൾ; മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം ആവശ്യപ്പെട്ടു