ചണ്ഡീഗഢ്: ബിജെപിക്കും സഖ്യകക്ഷി ജെജെപിക്കും വിലക്ക് ഏർപ്പെടുത്തി ഹരിയാനയിലെ ഗ്രാമം. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ, ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല ഉൾപ്പടെയുള്ള ബിജെപി, ജെജെപി നേതാക്കൾക്കും പ്രവർത്തകർക്കുമാണ് ഹരിയാനയിലെ ഖരീദാബാദ് ഗ്രാമത്തില്‍ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്ത് യോഗം ചേര്‍ന്ന് തീരുമാനം എടുത്തത്.
” നിങ്ങൾ ഗ്രാമത്തിൽ പ്രവേശിച്ചാൽ പൂമാലകൾക്ക് പകരം ചെരുപ്പുകൾ കൊണ്ടായിരിക്കും നിങ്ങളെ സ്വീകരിക്കുക”- ഖരീദാബാദ് ഗ്രാമവാസികൾ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കർഷകർക്ക് പൂർണ പിന്തുണ നൽകുന്നതായും ഗ്രാമവാസികൾ പറഞ്ഞു.
ബിജെപി, ജെജെപി നേതാക്കളെ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ച് ഒരു ബാനർ ഗ്രാമത്തിലേക്കുള്ള പ്രവേശന കവാടത്തിൽ സ്‌ഥാപിച്ചിട്ടുണ്ട്. “കർഷകരുടെ താൽപര്യത്തിന് അനുകൂലമായി സംസാരിക്കുന്നവരെ മാത്രമേ പ്രവേശിക്കാൻ അനുവദിക്കൂ,”- എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്.
കർഷകരോടുള്ള ബിജെപി സർക്കാരിന്റെയും അതിന്റെ നേതാക്കളുടെയും നിഷേധാത്‌മക നിലപാടിൽ ഗ്രാമത്തിലുള്ളവർ രോഷാകുലരാണെന്നും നവംബർ 26 മുതൽ ഡെൽഹി അതിർത്തിയിൽ ‘കരി നിയമങ്ങൾ’ റദ്ദാക്കാനാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിൽ ബിജെപി വിള്ളലുകൾ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നതായും അവർ പറഞ്ഞു.
“അധികാരത്തിലിരിക്കുന്നവർ കർഷകരെ തീവ്രവാദികൾ, ഭീകരവാദികൾ, ഖലിസ്‌ഥാനികൾ എന്ന് വിളിക്കുന്നു. അവർ കർഷകരെ അപമാനിക്കുകയാണ്, കർഷകർക്കിടയിൽ ഭിന്നത ഉണ്ടാക്കാൻ ഹരിയാന സർക്കാർ ശ്രമിക്കുകയാണ്. ഈ നിയമങ്ങൾ അടിച്ചേൽപ്പിച്ച് ഞങ്ങളെ നശിപ്പിക്കാൻ അവർ ആഗ്രഹിക്കുന്നു,”- കർഷകൻ ഗുർലാൽ സിംഗ് പറഞ്ഞു.
നേരത്തെ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാലയുടെ മണ്ഡലത്തിലെ ഗ്രാമവും സർക്കാർ അനുകൂലികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Related News: കര്‍ഷക പ്രതിഷേധം; പഞ്ചാബില്‍ ഇതുവരെ തകര്‍ന്നത് 1,411 മൊബൈല്‍ ടവറുകള്‍