കൊച്ചി: മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ് അഞ്‌ജന ഷാജൻ , ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആഷിഖ് എന്നിവർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഫോർട്ട് കൊച്ചി ക്‌ളബ് 18 ഹോട്ടലിൽ പോലീസ് പരിശോധന നടത്തി. ഇവിടെ ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പടെയുള്ളവർ ലഹരി ഉപയോഗിച്ചതിന് കൂടുതൽ തെളിവ് ശേഖരിക്കുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും.
കാറോടിച്ച അബ്‌ദുൾ റഹ്‌മാനെ പാലാരിവട്ടം പോലീസ് കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാൾ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് പോലീസ് സ്‌ഥിരീകരിച്ചു. മദ്യപിച്ച് അപകടകരമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്‌ക്കുമുള്ള വകുപ്പുകളാണ് അബ്‌ദുൾ റഹ്‌മാനെതിരെ ചുമത്തിയിരിക്കുന്നത്.
കേസിലെ സാക്ഷി മൊഴികളുടെ അടിസ്‌ഥാനത്തിലാണ് ഫോർട്ട് കൊച്ചിയിലെ ക്‌ളബ് 18 ഹോട്ടലിൽ പോലീസ് പരിശോധന നടത്തിയത്. അപകടത്തിൽ പെട്ടവർ പങ്കെടുത്ത ഹോട്ടലിലെ ഡിജെ പാർട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. ഡ്രൈവർ അബ്‌ദുൾ റഹ്‌മാൻ ഉൾപ്പടെയുള്ളവർ ലഹരി ഉപയോഗിച്ചിരുന്നു എന്നും പോലീസ് പരിശോധിക്കും. കൂട്ടുകാർ വിലക്കിയിട്ടും ഇയാൾ വാഹനം ഓടിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇവർ ഏത് സമയത്താണ് ഹോട്ടലിൽ നിന്ന് പാർട്ടി കഴിഞ്ഞ് ഇറങ്ങിയതെന്നും പരിശോധിക്കും. അമിത വേഗത്തിലായിരുന്നു അപകടമുണ്ടാക്കിയ വാഹനമെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Also Read: ‘ബേബി ഡാം ബലപ്പെടുത്തണം’; കേരളത്തിന് കേന്ദ്രജല കമ്മീഷന്റെ കത്ത്