ഇംഫാൽ: മണിപ്പൂരിൽ മൂന്ന് കുക്കി വിഭാഗത്തിലെ യുവാക്കൾകൂടി കൊല്ലപ്പെട്ടു. നാഗാ ഭൂരിപക്ഷ പ്രദേശമായ ഉഖ്‌റൂലിലാണ് ക്രൂരമായി യുവാക്കളെ കൊലപ്പെടുത്തിയത്. അതിനിടെ സമാധാന നീക്കത്തിന്റെ ഭാഗമായി ഐബി ആസ്‌ഥാനത്തു നടന്ന വിഘടനവാദി നേതാക്കളുമായുള്ള കേന്ദ്ര സർക്കാരിന്റെ രണ്ടാംഘട്ട ചർച്ച പൂർത്തിയായി.
രണ്ട് ആഴ്‌ചയായി സംഘർഷത്തിൽ അയവുവന്നതിനു ശേഷമാണ് പുതിയ സംഭവം റിപ്പോർട് ചെയ്യുന്നത്. തൗബൽ ജില്ലയിലെ തോവയിൽ ഒരു കാട്ടിൽ നിന്നാണു കാലുകൾ വെട്ടിമാറ്റിയ നിലയിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. യൈരിപോക്-ചരങ്പട്ട് റോഡ് ജങ്ഷനിലാണു സംഭവം. വെടിവെയ്‌പ്പിലാണ് ഇവർ കൊല്ലപ്പെട്ടതെന്നാണു സൂചന.
അതിനിടെ, മണിപ്പൂർ സംഘർഷത്തിൽ ഒരു പ്രത്യേക സമൂഹത്തെ സഹായിക്കാൻ ആയുധങ്ങൾ വിതരണം ചെയ്‌തുവെന്നും കേഡർമാരെ അയച്ചുവെന്നുമുള്ള വാർത്തകൾ നിഷേധിച്ച് നാഷണൽ സോഷ്യലിസ്‌റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്. വീഡിയോ പ്രചരിപ്പിച്ചത് ആസൂത്രണത്തിന്റെ ഭാഗമെന്ന് എൻസിസിഎൻ പറഞ്ഞു.
15 ഓളം എൻഎസ്‌സിഎൻ കേഡർമാർ കുക്കികൾക്കെതിരെ പോരാടാൻ മെയ്‌തേകൾക്ക് സഹായം നൽകി എന്നാ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എൻസിസിഎന്നിനെ മോശമായി ചിത്രീകരിക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് എൻഎസ്‌സിഎൻ നേതാവ് എച്ച്ആർ ഷിംറേ പറഞ്ഞു. ആരെയും സഹായിക്കാൻ ഒരു തരത്തിലുള്ള നിർദേശവും ആർക്കും നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.
അതേസമയം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തിന്റെ മണിപ്പൂർ സന്ദർശനം തുടരുകയാണ്. മൊയ്റാംഗിലെയും ചുരാചന്ദ്പൂരിലെയും ക്യാംപുകൾ സന്ദർശിച്ച സംഘം അവശ്യവസ്‌തുക്കൾ കൈമാറി. ശേഷം, ഗവർണർ അനുസൂയ ഉയ്കെയുമായും കൂടിക്കാഴ്‌ച നടത്തി. ക്യാംപുകളിലെ കാഴ്‌ച ഹൃദയഭേദകമെന്ന് യെച്ചൂരി ട്വീറ്റ് ചെയ്‌തു. സംഘർഷം മൂന്നര മാസം പിന്നിടുമ്പോഴും വിവിധ ഇടങ്ങളിൽ ഇപ്പോഴും അക്രമങ്ങൾ തുടരുന്നത് ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്.
KERALA NEWS| ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസ്; ഡോക്‌ടർമാരുടെ മൊഴിയെടുത്ത് പോലീസ്