കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന്റെ ദുർഭരണത്തിനുള്ള താക്കീത് ആയിരിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്വിന്റി-20യും ആംആദ്‌മിയും തിരഞ്ഞെടുപ്പിൽ നിന്ന് മാറിയത് ഗുണകരമാവുമെന്നും, യുഡിഎഫ് സ്‌ഥാനാർഥി മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ ഉപസമിതിയിൽ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
വിജയ സാധ്യതയുള്ള 250 ലോക്‌സഭാ മണ്ഡലങ്ങളിൽ പാർട്ടി സംവിധാനം ശക്‌തിപ്പെടുത്തണം, ജംബോ കമ്മിറ്റികൾ ഒഴിവാക്കണം, ഓരോ ബൂത്തിലും പത്തോ പതിനഞ്ചോ പ്രവർത്തകർ ഉണ്ടെന്ന് ഉറപ്പ് വരുത്തണം, രാഷ്‌ട്രീയ പ്രചാരണത്തിന് നവ മാദ്ധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ ദേശീയ കോർ ഗ്രൂപ്പിനെ ചുമതലപ്പെടുത്തണമെന്ന് സംഘടനാ ഉപസമിതി യോഗത്തിൽ രമേശ് ചെന്നിത്തല നിർദ്ദേശിച്ചിരുന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സിപിഐഎം വർഗീയ ശ്രമം നടത്തിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ജോ ജോസഫിനെ സ്‌ഥാനാർഥി ആക്കിയതിന് പിന്നിലെ കാര്യങ്ങൾ എല്ലാവർക്കും ബോധ്യപ്പെടുന്നതാണ്. ജോ ജോസഫ് സഭയുടെ സ്‌ഥാനാർഥി ആണെന്ന് വരുത്തി തീർക്കാൻ സിപിഐഎമ്മാണ് ശ്രമം നടത്തിയത്. മണ്ഡലത്തിൽ യുഡിഎഫ് ഉറപ്പായും വിജയിക്കുമെന്നും ഉമാ തോമസിലൂടെ തൃക്കാക്കരയുടെ പാരമ്പര്യം ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Most Read: ‘അസാനി’; ബംഗാളിലും വടക്കൻ ആന്ധ്രയിലും കനത്ത മഴ തുടരുന്നു