കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ ചെയർപേഴ്സൺ അജിത തങ്കപ്പനെ വിജിലൻസ് ചോദ്യം ചെയ്യും. മുൻകൂർ അനുമതി ആവശ്യമില്ലെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് നടപടി.
നഗരസഭയിലെ കൗൺസിലർമാരുടെ മൊഴിയെടുക്കും. കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളിലും കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കുകളിലും തെളിവുകൾ കണ്ടെത്തിയിരുന്നു. നഗരസഭാ ഓഫിസിൽ നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ ലഭിച്ചതായാണ് വിവരം.
ഡിവൈഎസ്‌പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല.
ഓണക്കോടിക്കൊപ്പം കൗൺസിലർമാർക്ക് 10,000 രൂപവീതം കവറിലാക്കി ചെയർപേഴ്‌സൺ അജിത തങ്കപ്പൻ നൽകിയെന്നും ഇത് അഴിമതിപ്പണമാണെന്നും ചൂണ്ടിക്കാട്ടി ഇടതുപക്ഷ കൗൺസിലർമാർ വിജിലൻസിന് നൽകിയ പരാതിയിലാണ് അന്വേഷണം.
ഒക്‌ടോബർ മാസം 17നാണ് പരാതിക്കാധാരമായ സംഭവം നടക്കുന്നത്. നഗരസഭാ ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പന്‍ കൗണ്‍സിലര്‍മാരെ തന്റെ ചേംബറിലേക്ക് വിളിപ്പിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്യാനായി 15 ഓണക്കോടി വീതം നല്‍കി. ഇതോടൊപ്പം ഉണ്ടായിരുന്ന കവറിൽ 10,000 രൂപയുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഇടത് കൗണ്‍സിലര്‍മാര്‍ വിജിലന്‍സിന് പരാതി നല്‍കിയത്.
Most Read: പുരാവസ്‌തു തട്ടിപ്പ്: ഐജി ലക്ഷ്‌മണ ഇടനിലക്കാരന്‍; കൂടുതല്‍ തെളിവുകള്‍ പുറത്ത്