തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്‌ഥാനമായ തൃശൂരിന്റെ ഏറ്റവും വലിയ ആഘോഷമായ തൃശൂർ പൂരം ഇന്ന്. ആഘോഷങ്ങൾക്ക് ആരംഭം കുറിച്ച് കൊണ്ട് കണിമംഗലം ശാസ്‌താവ് തട്ടകത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ഉച്ചയോടെ തെക്കേ ഗോപുരത്തിലൂടെ ശാസ്‌താവ് വടക്കുംനാഥ ക്ഷേത്രത്തിനകത്തേക്ക് കയറും.
തുടർന്ന് വർണ്ണവാദ്യ മേളങ്ങളുടെ ആഘോഷമായി മഠത്തിൽ വരവും ഇലഞ്ഞിത്തറ മേളവും കുടമാറ്റവും അരങ്ങേറും. ഇതോടെ തേക്കിൻകാട് മൈതാനം പൂരലഹരിയിലേക്ക് കടക്കും. ലക്ഷങ്ങളാണ് പൂരനഗരിയിൽ എത്തിക്കൊണ്ടിരിക്കുന്നത്. തൃശൂർ താള, മേള, വാദ്യ, വർണ വിസ്‌മയങ്ങളുടെ മണിക്കൂറുകളിലേക്കാണ് കടക്കാൻ പോകുന്നത്. രാവിലെ ഏഴ് മണിയോടെ തന്നെ ശാസ്‌താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥ ക്ഷേത്രത്തിൽ പ്രവേശിച്ച് പൂരത്തെ വിളിച്ചുണർത്തി.
കണിമംഗലം ശാസ്‌താവിന് ഘടക പൂരങ്ങളുടെ വരവും തുടങ്ങി. 11 മണിയോടെയാണ് മഠത്തിൽ വരവ്. ഉച്ചയ്‌ക്ക് രണ്ടുമണിയോടെ ഇലഞ്ഞിത്തറമേളം തുടങ്ങും. മൂന്ന് മണിക്ക് നായ്‌ക്കനാലിൽ നിന്ന് ആരംഭിക്കുന്ന തിരുവമ്പാടിയുടെ മേളം ക്ഷേത്രത്തിന് പുറത്ത് ശ്രീമൂലസ്‌ഥാനത്ത് കെട്ടിത്തിമിർക്കും. വൈകിട്ട് 5.30നാണ് കുടമാറ്റം തുടങ്ങുന്നത്.
Most Read| ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇന്ന് തുടക്കം; ആദ്യഘട്ട വോട്ടെടുപ്പ് 102 മണ്ഡലങ്ങളിൽ