പട്ന: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിൽ ആർജെഡിക്ക് (രാഷ്ട്രീയ ജനതാ ദൾ) തിരിച്ചടി നൽകി മുതിർന്ന നേതാവ് രഘുവൻഷ് പ്രസാദ് സിങ്. പാർട്ടിയിൽ നിന്ന് രാജിവക്കുകയാണെന്ന് അദ്ദേഹം ലാലു പ്രസാദ് യാദവിന് നൽകിയ കത്തിൽ പറയുന്നു. നിതീഷ് കുമാറിന്റെ ജെഡിയുവിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.
1997ൽ ആർജെഡിയുടെ തുടക്കം മുതൽ ലാലു പ്രസാദ് യാദവിനൊപ്പമുള്ള വ്യക്തിയാണ് രഘുവൻഷ് പ്രസാദ്. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഡെൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ അദ്ദേഹം.
“കർപുരി താക്കൂറിന്റെ മരണത്തിനു ശേഷം, 32 വർഷക്കാലം ഞാൻ നിങ്ങളുടെ പിന്നിൽ നിന്നു, ഇനിയില്ല. പാർട്ടിയിൽ നിന്ന് എനിക്ക് സ്നേഹവും പിന്തുണയും ലഭിച്ചിട്ടുണ്ട്, എന്നോട് ക്ഷമിക്കൂ” – രഘുവൻഷ് പ്രസാദ് കത്തിൽ പറയുന്നു. അഴിമതി ആരോപണത്തിൽ ലാലു പ്രസാദ് യാദവ് ജയിലിൽ പോയതു മുതൽ മകൻ തേജസ്വി യാദവ് നയിക്കുന്ന പാർട്ടിയിൽ കുറച്ചുകാലമായി രഘുവൻഷ് പ്രസാദ് അസന്തുഷ്ടനായിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Read Also: റഫാൽ; ലോകത്തിനുള്ള ശക്തമായ സന്ദേശം- രാജ്നാഥ് സിങ്