ജയ്‌പൂർ: ചികിൽസാ പിഴവ് മൂലം ഗർഭിണി മരിച്ച സംഭവത്തിൽ ആരോപണ വിധേയയായ വനിതാ ഡോക്‌ടർ ആത്‍മഹത്യ ചെയ്‌തു. രാജസ്‌ഥാനിലെ ദൗസ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. യുവതിയെ ചികിൽസിച്ച ആശുപത്രിയുടെ ഉടമ കൂടിയായ അർച്ചന ശർമ്മ (42)യാണ് മരിച്ചത്. ബുധനാഴ്‌ച താമസസ്‌ഥലത്തെ മുറിയിലാണ് ഡോക്‌ടറെ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.
ഗർഭിണിയുടെ മരണത്തിൽ പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തതിന് പിന്നാലെയാണ് ഡോക്‌ടർ ജീവനൊടുക്കിയത്. തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും ആരെയും താൻ കൊന്നിട്ടില്ലെന്നും ആത്‍മഹത്യ കുറിപ്പിൽ യുവതി വ്യക്‌തമാക്കിയിട്ടുണ്ട്. പ്രസവാനന്തര രക്‌തസ്രാവം മൂലമാണ് യുവതി മരിച്ചതെന്നും തന്റെ മരണം നിരപരാധിത്വം തെളിയിക്കുമെന്നും ആത്‍മഹത്യ കുറിപ്പിൽ പറയുന്നു.
ചികിൽസയിലിരിക്കെ ചൊവ്വാഴ്‌ചയാണ് ഗർഭിണി മരിച്ചത്. ഡോക്‌ടറുടെ ചികിൽസാ പിഴവ് കാരണമെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആരോപണം. ഡോക്‌ടർക്കെതിരെ നടപടിയെകുക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ലാൽസോട്ട് പോലീസ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Most Read: പഞ്ചനക്ഷത്ര ഹോട്ടലിലെ രാജകീയ ജീവിതം; ലിലിബെറ്റ് ഒരു വിവിഐപി തന്നെ