വാഷിങ്ടൺ: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പ്രോട്ടോക്കോൾ ലംഘിച്ച് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി. വാഷിങ്‌ടണിലെ വാൾട്ടർ റീഡ് സൈനിക ആശുപത്രിയിൽ നിന്നാണ് പുറത്ത് കടന്നത്. അനുയായികളെ കാണാൻ വേണ്ടിയാണ് പുറത്തിറങ്ങിയതെന്ന് ട്രംപ് പറഞ്ഞു. ഇതിനെതിരേ വിമർശനങ്ങൾ വ്യാപകമായി കൊണ്ടിരിക്കുകയാണ്.
ഉയർന്ന വ്യാപന ശേഷിയുള്ളതും മരണത്തിന് കാരണമാകുന്നതുമായ വൈറസ് ബാധിച്ച വ്യക്‌തി ആയിട്ടും ചികിൽസാ പ്രോട്ടോക്കോളുകൾ ലംഘിക്കുന്ന ഒരു പ്രസിഡണ്ട് എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നതെന്ന് ആരോഗ്യ വിദഗ്‌ധർ ചോദിക്കുന്നു. എന്നാൽ, താൻ ആരോഗ്യവാനാണെന്ന് അനുയായികളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ആശുപത്രിയിൽ നിന്ന് പുറത്ത് വന്നതെന്ന് ട്രംപ് വിശദീകരിച്ചു. ഒരു ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് ട്രംപ് പുറത്തെത്തിയത്. അനുയായികളെ കൈവീശി അഭിവാദ്യം ചെയ്‌ത ശേഷം ആശുപത്രിയിലേക്ക് തിരികെ കയറി.
ഇതിനെ തുടർന്ന്, ആശുപത്രി പരിസരത്ത് പ്രസിഡണ്ട് സഞ്ചരിക്കാൻ ഉപയോഗിച്ച വാഹനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇവരിൽ ആർക്ക് വേണമെങ്കിലും രോഗം പിടിപെടാൻ സാധ്യതയുണ്ട്. ട്രംപിന്റെ രാഷ്‌ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി അവരുടെ ജീവൻ അപകടത്തിലാക്കി എന്നാണ് വിമർശകർ പറയുന്നത്.
എന്നാൽ, വാഹനത്തിൽ ഉണ്ടായിരുന്നവരും സമീപത്തുള്ളവരും പിപിഇ കിറ്റ് അടക്കമുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. അമേരിക്കയിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ട്രംപ് കാണിച്ച് കൂട്ടുന്ന രാഷ്‌ട്രീയ പ്രഹസനങ്ങൾ ആണ് ഇതെന്നും ആക്ഷേപമുണ്ട്.