കാബൂൾ: രണ്ട് പതിറ്റാണ്ടിന് ശേഷം അഫ്‌ഗാനിലെ ഏറ്റവും വലിയ വ്യോമതാവളമായ ബഗ്രാം എയർബേസ് ഒഴിഞ്ഞ് യുഎസ് സൈന്യം. മേഖലയിൽ ഉണ്ടായിരുന്ന മുഴുവൻ യുഎസ്, നാറ്റോ സൈനികരും ഇവിടെ നിന്നും പിൻവാങ്ങിയതായി അഫ്‌ഗാൻ പ്രതിരോധ മന്ത്രാലയം വക്‌താവ് ഫവാദ് അമൻ ട്വിറ്ററിലൂടെ അറിയിച്ചു.
2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെത്തുടർന്ന് അതേവർഷം മുതൽ താലിബാനും അൽഖ്വയ്‌ദക്കും എതിരെ യുഎസ് പ്രഖ്യാപിച്ച സന്ധിയില്ലാ യുദ്ധത്തിന്റെ മർമ കേന്ദ്രമായിരുന്നു ബഗ്രാം. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ അമേരിക്കൻ സൈന്യത്തിന്റെ നേതൃത്വത്തിൽ നടന്ന നിർണായകമായ പല ഇടപെടലുകൾക്കും വേദിയായ ഇടം കൂടിയാണ് ബഗ്രാം വ്യോമതാവളം.
‘അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന വ്യോമതാവളത്തിൽ നിന്ന് പൂർണമായും പിൻമാറി, ഇനി മുതൽ ബഗ്രാമിന്റെ സുരക്ഷ അഫ്‌ഗാൻ സൈന്യം ഏറ്റെടുക്കുകയും, അവിടം തീവ്രവാദത്തെ ചെറുക്കാൻ കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യും’, ഫവാദ് അമൻ തന്റെ ട്വിറ്റർ പേജിലൂടെ വ്യക്‌തമാക്കി. മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്‌ഥർ വാർത്ത സ്‌ഥിരീകരിച്ചു. അതേസമയം, നടപടിയെ സ്വാഗതം ചെയ്‌ത് താലിബാൻ രംഗത്തെത്തി.
യുഎസ് സൈന്യവും, നാറ്റോയും അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് പിൻമാറുന്ന നടപടി അവസാന ഘട്ടത്തിലാണ്. ഈ വർഷം സെപ്റ്റംബർ 11ന് മുൻപായി അമേരിക്കൻ, സഖ്യസേനകൾ പൂർണമായും രാജ്യം വിടുമെന്ന് നേരത്തെ പ്രസിഡണ്ട് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെ നിരവധി സൈനിക ട്രൂപ്പുകൾ മടക്കയാത്ര ആരംഭിച്ചിരുന്നു. കാബൂളിലെ യുഎസ് നയതതന്ത്ര കാര്യാലയത്തിന്റെ സുരക്ഷക്കായി 600 അംഗ ട്രൂപ്പിനെ മാത്രമാവും നിലനിർത്തുകയെന്നാണ് പെന്റഗൺ നൽകുന്ന സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക സ്‌ഥിരീകരണം ഉടൻ ഉണ്ടാവും.
Read Also: പുല്‍വാമയില്‍ ഏറ്റുമുട്ടൽ തുടരുന്നു; ഒരു സൈനികന് വീരമൃത്യു