കോഴിക്കോട് : ഹാഷിഷ് ഓയിലുമായി ജില്ലയിൽ 2 ഉത്തരേന്ത്യക്കാർ അറസ്‌റ്റിൽ. രാജസ്‌ഥാൻ സ്വദേശിയായ സുമിത്ത്കുമാർ ചൗഹാൻ(23), ഉത്തർപ്രദേശിലെ ആഗ്ര സ്വദേശി വികാസ് സിംഗ്(28) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 300 ഗ്രാം ഹാഷിഷ് ഓയിൽ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതിന് ചില്ലറവിപണിയിൽ ഏകദേശം 2 ലക്ഷത്തോളം രൂപ വിലവരുമെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്.
ജില്ലയിലെ ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജിന് സമീപം അതിഥി തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ ലഹരി മരുന്ന് വിൽപനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് തിരച്ചിൽ നടത്തിയത്. ചെമ്മങ്ങാട് എസ്ഐ സനൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ ആക്‌ഷൻ ഫോഴ്‌സും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
നിലവിൽ കോവിഡ് പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തിരിക്കുകയാണ്. എഎസ്ഐമാരായ എം മുഹമ്മദ് ഷാഫി, എം സജി, സീനിയർ സിപിഒമാരായ കെ അഖിലേഷ്, എം ജിനേഷ്, ചെമ്മങ്ങാട് പോലീസ് സ്‌റ്റേഷനിലെ എഎസ്ഐമാരായ സുരേഷ് ബാബു, മനോജ്, സീനിയർ സിപിഒ സജിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Read also : കണ്ണൂരിൽ കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം; ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു