ഉടുമ്പ് പിടിച്ചപോലെ എന്ന ഭാഷാപ്രയോഗത്തെ ശരിവെക്കുന്ന രീതിയിൽ ‘ഉടുമ്പ്’ സിനിമ നാളെ മുതൽ റിലീസ് കേന്ദ്രങ്ങളെ പിടിവിടാതെ പിടിക്കും എന്നാണ് സിനിമയുടെ അണിയറക്കാരുടെ പ്രതീക്ഷ. കാരണം, പ്രേക്ഷകരെ തൃപ്‍തിപ്പെടുത്താൻ ആവശ്യമായ ഭയവും ആകാംക്ഷയും ത്രില്ലറും പാട്ടും ഫൈറ്റും നിറച്ചാണ് ഗാങ്സ്‌റ്റർമാരുടെ കഥ പറയുന്ന ഉടുമ്പ് നാളെ എത്തുന്നത്.
ഏറെക്കാലത്തിന് ശേഷം പ്രേക്ഷകരെ സമ്പൂർണമായും രസിപ്പിക്കുന്ന ചിത്രമായിരിക്കും ‘ഉടുമ്പ്’ എന്നത് പ്രിവ്യു കണ്ടവരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. പിന്‍ കാലുകളില്‍ ശരീരം ഉയര്‍ത്തിപ്പിടിച്ച് ഉയര്‍ന്ന് നിന്ന് ചുറ്റും നിരീക്ഷിക്കുന്ന സ്വഭാവക്കാരനായ ഉടുമ്പിനെ പോലെ, സിനിമാ അന്തരീക്ഷം കൃത്യമായി നിരീക്ഷിച്ചാണ് ഉടുമ്പ് റിലീസ് ചെയ്യുന്നതും. പ്രേക്ഷകർ തിയേറ്ററിലേക്ക് വല്ലാതെ അടുത്തുകഴിഞ്ഞ ദിവസങ്ങളാണ് മുന്നിലുള്ളത്.
അള്ളിപിടിച്ചിരിക്കാനുള്ള ശേഷി, കാഴ്‌ച ശക്‌തി, ചുറ്റുപാടിനെ അറിയാനുള്ള കാര്യക്ഷമമായ നാവ്, അന്തരീക്ഷത്തിലെ വളരെ നേര്‍ത്ത ഗന്ധ സാന്നിദ്ധ്യം പോലും തിരിച്ചറിയുന്ന കഴിവ് ഇവയെല്ലാം യഥാർഥ ഉടുമ്പിന്റെ സവിശേഷതകളാണ്. ഇത്തരം സവിശേഷ സ്വഭാവമാണോ സിനിമയിലെ സെന്തിൽ കൃഷ്‌ണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് എന്നത് നാളെ തിയേറ്ററിൽ കണ്ടറിയാം.
കുടുംബ പ്രേക്ഷകരെയും യുവസമൂഹത്തിനെയും ഒരുപോലെ ത്രസിപ്പിക്കുന്ന ട്രീറ്റാണ് സിനിമക്ക് നൽകിയിട്ടുള്ളതെന്നും പ്രേക്ഷകരെ വഞ്ചിക്കുന്ന സിനിമയാകില്ല ‘ഉടുമ്പ്’ എന്നും കണ്ണൻ താമരക്കുളവും വ്യക്‌തമാക്കുന്നുണ്ട്. പ്രിവ്യു കണ്ട എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു ‘പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സിനിമയാണ്’ എന്ന്. പ്രേക്ഷകർക്കും ഈ വിശ്വാസത്തിൽ നാളെ തിയേറ്ററിൽ കയറാം.
ഉടുമ്പിലെ സൂപ്പർ ഹിറ്റായ ‘എന്റെ മുത്തപ്പനേ..പൊന്നു മുത്തപ്പനേ’ എന്ന് തുടങ്ങുന്ന ‘കള്ളുപാട്ടിനാണ്’ ഹരീഷ് പേരടിയും അലന്‍സിയറും ചേർന്ന് ഇതിനിടയിൽ റീമിക്‌സ് ഒരുക്കിയിരിക്കുന്നത്. അത് പൊളിച്ചടുക്കിയിട്ടുണ്ട് എന്ന് പറയുന്നതാണ് ശരി. യൂട്യൂബിലും സമൂഹ മാദ്ധ്യമങ്ങളിലും ചുരുങ്ങിയ സമയംകൊണ്ട് ഹിറ്റായി മാറിയ കള്ളുപാട്ടിനെ തോൽപിക്കുന്ന ഒരടിച്ചുപൊളി ടോണിലാണ് പേരടിയും അലന്‍സിയറും റീമിക്‌സ് പാടിയിരിക്കുന്നത്. റീമിക്‌സ് ഇവിടെ കേൾക്കാം:
ഉടുമ്പിലെ യഥാർഥ കള്ളുപാട്ടിലെ വരികൾ രാജീവ് ആലുങ്കലാണ് എഴുതിയത്. ഈണം പകര്‍ന്നിരിക്കുന്നത് സാനന്ദ് ജോര്‍ജാണ്. ഇമ്രാന്‍ഖാനായിരുന്നു ഗായകന്‍. റിലീസിന് മുന്നോടിയായി ആ കള്ളുപാട്ടിനൊരു റീമിക്‌സ് വേണമെന്നുള്ളത് സംവിധായകന്‍ കണ്ണന്‍ താമരക്കുളത്തിന്റെ ആഗ്രഹമായിരുന്നു.
തുടര്‍ന്നാണ് ആ പാട്ട് പാടാനായി ഹരീഷ് പേരടിയെയും അലന്‍സിയറെയും വിളിക്കുന്നത്. ഈ കള്ളുപാട്ടില്‍ പാടി അഭിനയിച്ചിരിക്കുന്ന ഒരാള്‍ കൂടിയാണ് ഹരീഷ് പേരടി. ഒറിജിനൽ കള്ളുപാട്ട് ഇവിടെ കേൾക്കാം:
സെന്തിൽ കൃഷ്‌ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ആഞ്‌ജലീന ലിവിങ്‌സ്‌റ്റനും, യാമി സോനയുമാണ് നായികമാർ. പി ശിവപ്രസാദ് വാർത്താ പ്രചരണം കൈകാര്യം ചെയ്യുന്ന സിനിമ ക്രൈം ത്രില്ലർ പശ്‌ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേർന്നാണ്. ചിത്രവുമായി ബന്ധപ്പെട്ട മറ്റുവാർത്തകളും വിശേഷങ്ങളും ഈലിങ്കിൽ വായിക്കാം.
Most Read: വളർത്തുനായയെ തേടിയെത്തുന്ന മാൻകുഞ്ഞ്, അപൂർവ സൗഹൃദത്തിന്റെ കഥ