കാബൂള്‍: അഫ്‌ഗാനിസ്‌ഥാന്‍ തലസ്‌ഥാനമായ കാബൂളില്‍ സിഖ് ക്ഷേത്രത്തിന് നേരെയുണ്ടായ ബോംബാക്രമണത്തെ അപലപിച്ച് ഐക്യരാഷ്‌ട്രസഭ. അഫ്‌ഗാനിലെ യുഎന്നിന്റെ മിഷനാണ് സംഭവത്തിൽ പ്രതികരിച്ചത്.
കാബൂളിലെ സിഖ് ക്ഷേത്രത്തില്‍ നടന്ന ആക്രമണത്തെ യുണൈറ്റഡ് നേഷന്‍സ് അസിസ്‌റ്റന്‍സ് മിഷന്‍ ഇന്‍ അഫ്‌ഗാനിസ്‌ഥാന്‍ (യുഎന്‍എഎംഎ) ശക്‌തമായി അപലപിക്കുന്നുവെന്നും സിവിലിയന്‍സിന് നേരെയുള്ള ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും യുഎന്‍എഎംഎ പുറത്തുവിട്ട പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.
സിഖുകാര്‍, ഹസാരാസ്, സൂഫികള്‍ എന്നിവരടക്കമുള്ള എല്ലാ ന്യൂനപക്ഷങ്ങളും അഫ്‌ഗാനിസ്‌ഥാനില്‍ സുരക്ഷിതരായിരിക്കണം എന്നാണ് യുഎന്‍എഎംഎ ആവശ്യപ്പെടുന്നതെന്നും പ്രസ്‌താവനയിൽ പറയുന്നു.
അതേസമയം ആക്രമണത്തെ അപലപിച്ചുകൊണ്ട് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും രംഗത്തെത്തിയിരുന്നു. ‘ഗുരുദ്വാരക്ക് നേരെ നടന്ന ഭീരുക്കളുടെ ആക്രമണത്തെ ഏറ്റവും ശക്‌തമായ രീതിയില്‍ തന്നെ അപലപിക്കേണ്ടതുണ്ട്. ആക്രമണത്തിന്റെ വാര്‍ത്ത പുറത്തുവന്നത് മുതല്‍ ഞങ്ങള്‍ അവിടത്തെ സാഹചര്യം സൂക്ഷ്‌മമായി നിരീക്ഷിച്ച് വരികയാണ്. കമ്യൂണിറ്റിയുടെ ക്ഷേമമാണ് ഞങ്ങള്‍ ഏറ്റവും മുന്‍ഗണന നല്‍കുന്ന വിഷയം,’ ജയശങ്കര്‍ ട്വീറ്റ് ചെയ്‌തു.
കാബൂള്‍ സിറ്റിയിലെ സിഖ് ഗുരുദ്വാരയ്‌ക്ക് നേരെ ശനിയാഴ്‌ച രാവിലെയായിരുന്നു ആക്രമണമുണ്ടായത്. ഗുരുദ്വാരയുടെ ഗേറ്റിന് സമീപത്ത് വെച്ച് സ്‌ഫോടനം നടക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്. പിന്നാലെ ഗുരുദ്വാരക്കുള്ളില്‍ നിന്നും സ്‌ഫോടന ശബ്‌ദം കേള്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഒരു സിഖുകാരനും ഒരു സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ.
എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്‌തമായിട്ടില്ല. അക്രമികള്‍ ഗുരുദ്വാരയില്‍ അതിക്രമിച്ച് കയറിയ സമയത്ത് 25 മുതല്‍ 30 വരെ ആളുകള്‍ അവിടെ പ്രഭാത പ്രാര്‍ഥനക്കായി എത്തിയിരുന്നു എന്നാണ് വിവിധ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്യുന്നത്. ഇതില്‍ പത്ത് മുതല്‍ 15 വരെ ആളുകള്‍ക്ക് സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍ സാധിച്ചെന്നും എന്നാല്‍ കുറച്ച് പേര്‍ ഇപ്പോഴും ഗുരുദ്വാരയില്‍ കുടുങ്ങി കിടക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അഫ്‌ഗാനിസ്‌ഥാന്‍ മാദ്ധ്യമമായ ടോളോ ന്യൂസ് ആക്രമണത്തിന്റെ ഫോട്ടോകളും വീഡിയോകളും പുറത്തുവിട്ടിട്ടുണ്ട്.
Most Read: വിജയ് ബാബു ഒരു കോടി രൂപ വാഗ്‌ദാനം ചെയ്‌തതായി അതിജീവിത