ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ ഇന്നൊവേഷൻ ചലഞ്ചിൽ ഒന്നാമതെത്തിയ കേരളാ കമ്പനിയെ പ്രശംസിച്ച് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമിനായുള്ള കരാർ കരസ്ഥമാക്കി താരമായിരിക്കുകയാണ് കേരളത്തിലെ സ്റ്റാർട്അപ് കമ്പനിയായ ‘ടെക്ജൻഷ്യ’. നിലക്കാത്ത അഭിനന്ദനപ്രവാഹമാണ് ഇവരുടെ നേട്ടത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഒരു ചെറുപട്ടണത്തിൽ നിന്ന് ഇത്രയും വലിയ സാങ്കേതികതികവ് ഉണ്ടാകുന്നത് ഇന്ത്യ മാറുന്നതിന്റെ ഉദാഹരമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റിയന്റെ ‘വീ കൺസോളാണ്’ രണ്ടായിരം കമ്പനികളെ പിന്തള്ളി മുന്നിലെത്തിയത്. ‘മേക്ക് ഇൻ ഇന്ത്യ’ വീഡിയോ കോൺഫറൻസിംഗ് ഉല്പന്നം നിർമ്മിക്കാൻ ഇന്ത്യൻ കമ്പനികൾക്കും സ്റ്റാർട്ട് അപ്പുകൾക്കുമായി ഐടി മന്ത്രാലയം സംഘടിപ്പിച്ച ചലഞ്ചിലാണ് മലയാളികളുടെ കമ്പനി ഒന്നാമതെത്തിയത്. ചേർത്തല ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ജോയ് സെബാസ്റ്റിയന്റെ ‘ടെക്ജെൻഷ്യ’യ്ക്ക് ഒരു കോടി രൂപ സമ്മാനമായി കിട്ടും. മൂന്ന് വർഷത്തെ കരാറും ‘വീ കൺസോൾ’ ആപ്പിന് ലഭിക്കും.
കോവിഡ് പ്രതിസന്ധി ലോകത്താകമാനം വലിയ മാറ്റങ്ങൾക്കാണ് വഴിവെച്ചത്. ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം പല മേഖലകളിലും നമുക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറി. വിദ്യാഭ്യാസം പോലും ഇന്ന് പൂർണ്ണമായും ഓൺലൈനിൽ ആയിരിക്കുകയാണ്. വിദേശീയ ആപ്പുകളെ മാത്രമാണ് നാം ഇതിനായി ആശ്രയിച്ചിരുന്നത്.
‘സൂം’ ആപ് ആണ് വീഡിയോ കോൺഫറൻസിങ്ങിന് ഇന്ത്യയിൽ പ്രധാനമായും ഉപയോഗിച്ചിരുന്നത്. ‘സൂം’ ആപ് സുരക്ഷിതമല്ലെന്നും സ്വകാര്യതയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടെന്നും പൊതുവേ ആരോപണം ഉയർന്നിരുന്നു. എന്നാൽ, മറ്റ് വഴികൾ ഇല്ലാത്തതിനാൽ കോടതികളിൽ അടക്കം ‘സൂം’ ആപ് തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഈ പ്രതിസന്ധി മറികടക്കാനാണ് വീഡിയോ കോൺഫറൻസിങ്ങിന് തദ്ദേശീയ സാങ്കേതിക വിദ്യ തയാറാക്കുന്നതിനു കേന്ദ്രസർക്കാർ ‘ഇന്നൊവേഷൻ ചലഞ്ച്’ പ്രഖ്യാപിച്ചത്.
പന്ത്രണ്ടായിരത്തിലേറെ കമ്പനികളിൽ നിന്നാണ് ജോയ് സെബാസ്റ്റ്യന്റെ ടെക്ജൻഷ്യ കമ്പനി ഡിസൈൻ ചെയ്ത ‘വീ കൺസോൾ’ ആപ്പിന് അംഗീകാരം ലഭിച്ചത്. രണ്ടായിരം കമ്പനികളിൽ നിന്ന് അവസാന റൗണ്ടിലെത്തിയ അഞ്ച് സംരംഭങ്ങളിൽ ടെക്ജൻഷ്യ ഒന്നാമതെത്തുകയായിരുന്നു. 10 വർഷമായി വീഡിയോ കോൺഫറൻസിങ്ങ് പ്ലാറ്റ്ഫോമിൽ സജീവമാണ് കമ്പനി. ഇപ്പോൾ ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ് ടൂളായി ‘വീ കൺസോൾ’ മാറിയിരിക്കുകയാണ്.
ടീമിന്റെ സമ്പൂർണ്ണ പ്രയത്നം കൊണ്ടാണ് നേട്ടമുണ്ടായതെന്ന് ജോയ് സെബാസ്റ്റിയൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ധനമന്ത്രി തോമസ് ഐസക്കും സംഘത്തെ അഭിനന്ദിച്ച് രംഗത്തെത്തി. കേരളത്തിൽ നിന്ന് മറ്റൊരു കമ്പനിക്കും ആദ്യ റൗണ്ട് കടക്കാൻ സാധിച്ചിച്ചില്ലെന്ന് ധനമന്ത്രി പറഞ്ഞു. ജോയ് സെബാസ്റ്റിയൻ എന്ന ആലപ്പുഴക്കാരൻ അത്യുജ്വല നേട്ടമാണ് സ്വന്തമാക്കിയത്. തീർച്ചയായും ആവേശത്തിമിർപ്പിലാണ് ഞങ്ങൾ എന്ന് അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ആലപ്പുഴയിലെ പ്രവർത്തനങ്ങളിൽ ഇദ്ദേഹം ഇടപെടാറുണ്ടെങ്കിലും ഔദ്യോഗികമായി ജോയിയെ ഭാഗമാക്കാൻ കഴിഞ്ഞിരുന്നില്ല. വിവാദമാകേണ്ടെന്നു കരുതി അദ്ദേഹം മാറിനിൽക്കുകയായിരുന്നു. എന്നാലിപ്പോൾ കേന്ദ്രസർക്കാരിന്റെ അംഗീകാരവും ചൂടി നിൽക്കുമ്പോൾ ആ പ്രശ്നമില്ലെന്നും സമയം ലഭിക്കുമോ എന്നതുമാത്രമാണ് ആശങ്കയെന്നും മന്ത്രി പങ്കുവെച്ചു. ഹൃദയം നിറഞ്ഞ അഭിനന്ദനം അർപ്പിച്ചുകൊണ്ടാണ് മന്ത്രി കുറിപ്പ് അവസാനിപ്പിച്ചത്.