കോഴിക്കോട്: പിണറായി സർക്കാർ തുടർഭരണം നേടിയതിന് പിന്നാലെ തലമുറ മാറ്റത്തിനൊരുങ്ങി കോൺഗ്രസ്. 2016ൽ പരാജയപ്പെട്ടപ്പോൾ നേതൃസ്‌ഥാനത്ത് നിന്ന് മാറിനിന്ന ഉമ്മൻ ചാണ്ടിയുടെ പാത പിൻതുടരാൻ ഒരുങ്ങുകയാണ് രമേശ് ചെന്നിത്തലയെന്നാണ് സൂചന. പിണറായിയെ ജനം വീണ്ടും തിരഞ്ഞെടുത്തു എന്ന വിധിയിൽ ചെന്നിത്തലയോടുള്ള ജനങ്ങളുടെ അവിശ്വാസവും പ്രകടമാണെന്ന് കോൺഗ്രസ് നേതാക്കൾക്കിടയിൽ തന്നെ സംസാരമുണ്ട്.
അംഗബലം കൂടിയ ഭരണപക്ഷത്തെയാണ് പ്രതിപക്ഷത്തിന് ഇനി സഭയിൽ നേരിടേണ്ടത്. ഇടതുകോട്ടയായ പറവൂരിൽ നാല് തവണ തുടർച്ചയായി ജയിച്ച വിഡി സതീശൻ പ്രതിപക്ഷ നേതാവായി വരാനാണ് സാധ്യത. രമേശ് ചെന്നിത്തല മാറി നിൽക്കുന്ന സാഹചര്യം ഉണ്ടായാൽ എല്ലാവരും വിരൽ ചൂണ്ടുക വിഡി സതീശനിലേക്കായിരിക്കും.
21 കോൺഗ്രസ് എംഎൽഎമാരിൽ 10 പേരും ഐ ഗ്രൂപ്പുകാരാണ്. മുതിർന്ന നേതാക്കളിൽ പ്രതിപക്ഷ നേതാവായി പരിഗണിക്കാൻ സാധ്യതയുള്ള മറ്റ് രണ്ട് പേരുകൾ തിരുവഞ്ചൂർ രാധാകൃഷ്‌ണനും പിടി തോമസുമാണ്. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഉമ്മൻ ചാണ്ടി നേരത്തെ തന്നെ മാറിനിന്നിരുന്നു. അതിനാൽ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ തന്നെയാണ് സീനിയർ.
ഇപ്പോഴത്തെ സാഹചര്യത്തിൽ കാര്യങ്ങൾ മികവോടെ പഠിച്ച് അവതരിപ്പിക്കാനുള്ള കഴിവും സ്വീകാര്യതയും താരതമ്യേന ചെറുപ്പവും സതീശന് അനുകൂല ഘടകങ്ങളാണ്. സുധീരൻ പാർട്ടി അധ്യക്ഷനായിരിക്കെ മുൻപ് സതീശൻ കെപിസിസി വൈസ് പ്രസിഡണ്ടായത് രാഹുൽ ഗാന്ധിയുടെ നോമിനി ആയിട്ടായിരുന്നു.
Also Read: ചോദ്യമുനകൾക്ക് മുന്നിൽ സുരേന്ദ്രൻ; പുനഃസംഘടനക്ക് സാധ്യത