എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ സമർപ്പിച്ച ഹരജിയിൽ ഇന്ന് വിധി പറയും. വിചാരണക്കോടതി ജഡ്‌ജി ഹണി എം വർഗീസാണ് ഇരുകക്ഷികളുടെയും വാദം കേട്ട ശേഷം ഇന്ന് വിധി പറയുന്നത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും, തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. ഇതിന്റെ പശ്‌ചാത്തലത്തിലാണ് കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി സമർപ്പിച്ചിട്ടുള്ളത്.
എന്നാൽ പ്രോസിക്യൂഷന്റേത് കെട്ടിച്ചമച്ച തെളിവുകൾ ആണെന്നും, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് ദിലീപ് കോടതിയിൽ വ്യക്‌തമാക്കിയത്. പ്രോസിക്യൂഷൻ സാക്ഷികളായ ആലുവയിലെ ഡോക്‌ടർ ഹൈദരലി, സഹോദരൻ അനൂപ് എന്നിവരെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കേസിൽ നിർണായകമാകേണ്ട ഫോണിലെ തെളിവുകളും ദിലീപ് നശിപ്പിച്ചുവെന്നടക്കമുള്ള കാരണങ്ങളാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിന്റെ കാതൽ.
അതേസമയം ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് പരിശോധിക്കണമെന്ന ആവശ്യവുമായി ക്രൈം ബ്രാഞ്ച് നൽകിയ ഹരജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ദിലീപിന്റെ വാദമായിരിക്കും ഇന്ന് കോടതിയിൽ ഉണ്ടാകുക.
Read also: എംപി ഓഫിസ് ആക്രമണം; പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന്