തിരുവനന്തപുരം: പുനർജനി പദ്ധതിയുടെ വിദേശ സഹായവുമായി ബന്ധപ്പെട്ട് വിഡി സതീശൻ എംഎൽഎക്ക് എതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി സർക്കാർ സ്‌പീക്കറുടെ അനുമതി തേടിയെന്നാണ് റിപ്പോർട്ടുകൾ. പറവൂർ എംഎൽഎ ആയിരിക്കെ വി ഡി സതീശൻ നടപ്പിലാക്കിയ ‘പുനർജനി: പറവൂരിന് പുതുജീവൻ’ എന്ന പദ്ധതി നിയമസഭാ സെക്രട്ടറിയേറ്റിന്റെ അറിവോടെയല്ലെന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു.
പദ്ധതിയുടെ ആവശ്യങ്ങൾക്കായി എംഎൽഎ നടത്തിയ വിദേശയാത്രകൾ നിയമസഭാ സെക്രട്ടറിയേറ്റ് അറിയാതെയാണ് എന്ന് വിവരാവകാശ രേഖകളിൽ നിന്ന് വ്യക്‌തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചിറ്റാറ്റുകര പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി എസ് രാജനാണ് വിവരാവകാശത്തിന് അപേക്ഷ സമർപ്പിച്ചത്. എന്നാൽ കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങിയാണ് വിദേശയാത്രകൾ നടത്തി പദ്ധതിക്ക് പണം പിരിച്ചതെന്ന് വി ഡി സതീശൻ വാദിച്ചിരുന്നു.
സംസ്‌ഥാനത്തെ മന്ത്രിമാർക്ക് പോലും പ്രളയ ദുരിതാശ്വാസത്തിന് ധനശേഖരണാർഥം വിദേശയാത്ര നടത്താൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിൽ എംഎൽഎ മാത്രമായ വിഡി സതീശന് എങ്ങനെ കേന്ദ്രം അനുമതി നൽകിയെന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇതോടെയാണ് വിജിലൻസ് അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ ബാർ കോഴ വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ കെ ബാബു, വിഎസ് ശിവകുമാർ എന്നിവർക്ക് എതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ സ്‌പീക്കറെ സമീപിച്ചിരുന്നു.
Read Also: ബാർ കോഴ; എംഎൽഎമാർക്ക് എതിരായ അന്വേഷണത്തിന് സ്‌പീക്കറുടെ അനുമതി തേടി സർക്കാർ