കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന എംസി കമറുദ്ദീൻ എംഎല്‍എ ജയിൽമോചിതനായി. പുറത്തിറങ്ങിയതിന് പിന്നാലെ മാദ്ധ്യമങ്ങളെ കണ്ട അദ്ദേഹം കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു. തന്നെ രാഷ്‌ട്രീയമായി തകർക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും കമറുദ്ദീൻ പറഞ്ഞു. 148 കേസുകളിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് കണ്ണൂർ സെന്‍ട്രൽ ജയിലിൽനിന്നാണ് കമറുദ്ദീൻ മോചിതനായത്. 2020 നവംബർ ഏഴിനായിരുന്നു പ്രത്യേക അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്‌തത്.
‘എന്നെ മൂന്ന് മാസക്കാലം പൂട്ടിയിട്ടു. എന്നെ പൂട്ടുക എന്നതു മാത്രമായിരുന്നു അറസ്‌റ്റിന് പിന്നിലെ ലക്ഷ്യം. പണം നേടിയെടുക്കുക എന്നതായിരുന്നില്ല ഉദ്ദേശ്യം. എന്നാൽ ഇതിലൊന്നും പരിഭവമില്ല. പക്ഷേ ജനം സത്യം മനസിലാക്കും. ഏകദേശം 42 വർഷക്കാലം കറ പുരളാത്ത കരങ്ങളുമായി രാഷ്‌ട്രീയത്തിൽ ഉണ്ടായിരുന്നു. എന്നെ കുരുക്കിലാക്കിയവർക്ക് കാലം മാപ്പു നൽകില്ല, ചരിത്രം മാപ്പു നൽകില്ല. അവർ കനത്ത വില നൽകേണ്ടി വരും’ കമറുദ്ദീൻ പറഞ്ഞു.
മഞ്ചേശ്വരത്തെ ഭൂരിപക്ഷം വർധിച്ച നാൾ മുതലാണ് തനിക്ക് നേരെ ആക്രമണം തുടങ്ങിയതെന്നും, മുസ്‍ലിം ലീഗ് അധ്യക്ഷൻ ഹൈദലി ശിഹാബ് തങ്ങളാണ് ഇനിയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടതെന്നും കമറുദ്ദീൻ പറഞ്ഞു. 96 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് എംസി കമറുദ്ദീൻ പുറംലോകം കാണുന്നത്.
Read Also: ജോസ് കെ മാണി തന്നെ ചെയർമാൻ; അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ