ന്യൂഡെൽഹി: മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന തലപുകഞ്ഞ ചർച്ചയിലാണ് കോൺഗ്രസ്. അണികൾക്കിടയിൽ അഭിപ്രായ വ്യത്യാസമില്ലാതെ ഒരാളെ തിരഞ്ഞെടുക്കുക എന്നത് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും പിന്തുണക്കുന്ന എംഎൽഎമാർ മറുപക്ഷത്തിന് നറുക്ക് വീഴുമ്പോൾ പ്രതിഷേധിക്കാനുള്ള സാധ്യതയും കോൺഗ്രസ് നേതൃത്വത്തിന് തള്ളിക്കളയാനാകില്ല.
മുന്നിൽ നിന്നും നയിച്ച വിജയശിൽപ്പി എന്ന നിലയിൽ ഡികെ ശിവകുമാർ മുഖ്യമന്ത്രി ആകണം എന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം നേതാക്കൾ പാർട്ടിയിലുണ്ട്. അതേസമയം, സംസ്‌ഥാനത്തെ ഏറ്റവും തലമുതിർന്ന നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ദരാമയ്യയെ മുഖ്യമന്ത്രി പദത്തിലേക്ക് കൊണ്ടുവരണമെന്ന അഭിപ്രായത്തിലാണ് ഒരു വിഭാഗം. ഇരു നേതാക്കൻമാരും മുഖ്യമന്ത്രി പദത്തിന് താൽപര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഇതോടെ, സംസ്‌ഥാനത്ത് ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റുകൾ നേടി വിജയിച്ച കോൺഗ്രസിന്, നേതാക്കൾ തമ്മിൽ തർക്കങ്ങൾ ഇല്ലാതെ സർക്കാർ രൂപീകരിക്കുക എന്നത് പരമപ്രധാനമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രി പദത്തിന് നേതൃത്വം സാധ്യത കൽപ്പിക്കുന്നത് സിദ്ധരാമയ്യക്കാണ്. എന്നാൽ, ചരട് വലികൾ ഡികെയും തുടരുന്നുണ്ട്. എംഎൽഎമാരെ സ്വാധീനിക്കാനും ഒപ്പം നിർത്താനും ഡികെ ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.
സിദ്ധരാമയ്യയുടെ വീടിന് മുന്നിൽ അടുത്ത മുഖ്യമന്ത്രി എന്ന ബോർഡ് വെച്ചാണ് പ്രവർത്തകർ ആഘോഷിക്കുന്നത്. ശിവകുമാറിന്റെ വീടിന് മുന്നിലും ഫ്‌ളക്‌സുകൾ ഉയർന്നിട്ടുണ്ട്. കർണാടകയിലെ വൻ വിജയത്തിന്റെ നിറം മങ്ങാതെയുള്ള അന്തിമ തീരുമാനത്തിലെത്താൻ സമവായത്തിലെത്താനുള്ള ശ്രമത്തിലാണ് ഹൈക്കമാൻഡ്. ഡികെ ശിവകുമാറിന്റെ അനുനയിപ്പിക്കാനാണ് ഹൈക്കമാൻഡ് ശ്രമം. ഇതിനായി പ്രത്യേക പാക്കേജാണ് മുന്നോട്ട് വെക്കുന്നത്. സർവ്വാധികാരമുള്ള ഏക ഉപമുഖ്യമന്ത്രിപദം അടക്കം ആലോചനയിൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് നടക്കാനിരിക്കുന്ന നിയമസഭാകക്ഷി യോഗം നിർണായകമാണ്. യോഗത്തിന് മുൻപ് സമവായം ഇല്ലെങ്കിൽ തീരുമാനം ഹൈക്കമാൻഡിന് വിടും. ഇങ്ങനെ വന്നാൽ പ്രഖ്യാപനം ഡെൽഹിയിലേക്ക് നീളും. ബെംഗളൂരുവിലെ ഷാങ്ഗ്രി-ലാ ഹോട്ടലിൽ വൈകിട്ട് ആറിനാണ് യോഗമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ അറിയിച്ചിട്ടുണ്ട്.
അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നത്തെ യോഗത്തിൽ നേരിട്ട് പങ്കെടുക്കില്ല. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചക്കായി അദ്ദേഹം ഇന്ന് ഉച്ചകഴിഞ്ഞു ഡെൽഹിയിലേക്ക് മടങ്ങും. 135 സീറ്റും 42.88 ശതമാനം വോട്ടുമായി കോൺഗ്രസിന് 30 വർഷത്തെ വലിയൊരു നേട്ടമാണ് കർണാടകയിൽ നേടാനായത്. 2018ൽ ലഭിച്ചതിനേക്കാൾ 55 സീറ്റുകളാണ് ഇത്തവണ അതികം നേടിയത്.
Most Read: കർണാടകയിൽ ജനവിരുദ്ധ നയങ്ങൾക്ക് എതിരെ ഉയർന്നുവന്ന വിധി; മുഖ്യമന്ത്രി