കോഴിക്കോട്: ജില്ലയിലെ താമരശ്ശേരി സംസ്‌ഥാന പാതയിൽ പട്ടാപ്പകൽ കാട്ടുപന്നി ഇറങ്ങി. ഇന്നലെ ഉച്ചയ്‌ക്ക് 12.15 ഓടെയാണ് സംഭവം. കൊയിലാണ്ടി-എടവണ്ണ സംസ്‌ഥാന പാത മുറിച്ച് താമരശ്ശേരി ജിവിഎച്ച്‌എസ് സ്‌കൂളിന്റെ ഗേറ്റ് കടന്നാണ് കാട്ടുപന്നി ഓടിയത്. സംസ്‌ഥാന പാതയിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ഇടയിലൂടെയായിരുന്നു പന്നി റോഡ് മുറിച്ച് കടന്നത്.
കാർ യാത്രക്കാരൻ മൊബൈലിൽ ചിത്രം പകർത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കാട്ടുപന്നികൾ വഴിയാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന സംഭവങ്ങൾ ജില്ലയിൽ തുടർക്കഥയാവുകയാണ്. വ്യാഴാഴ്‌ച കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ കാട്ടുപന്നി റോഡ് മുറിച്ച് കടക്കുന്നതിടെ വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ച് ഒരാൾ മരിച്ചിരുന്നു. മുൻപ് കട്ടിപ്പാറയിൽ ഓട്ടോറിക്ഷയിൽ കാട്ടുപന്നിയിടിച്ച് ഡ്രൈവറും മരിച്ചിരുന്നു.
ഈ അപകടങ്ങളെല്ലാം നടന്നത് രാത്രിയിലായിരുന്നു. എന്നാൽ, പട്ടാപ്പകൽ സംസ്‌ഥാന പാതയിലടക്കം ഇവ ഇറങ്ങുന്നത് വലിയ ഭീഷണിയാണ്. പകൽസമയത്ത് അപകട ഭീഷണിയുമായി കാട്ടുപന്നികൾ റോഡ് മുറിച്ചു കടക്കുന്ന സാഹചര്യം താമരശ്ശേരിയിൽ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വിഷയത്തിൽ വനംവകുപ്പ് എത്രയും പെട്ടെന്ന് ഇടപെട്ട് വഴിയാത്രക്കാരുടെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Most Read: കുതിരാനിൽ രണ്ടാം തുരങ്കം തുറക്കുന്നതിനുള്ള ഒരുക്കങ്ങളായി