ന്യൂ ഡെൽഹി: അടുത്ത മാസം താൻ സർക്കാർ വസതി ഒഴിയുമെന്ന് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ഒക്ടോബർ അവസാനത്തോടെ ശ്രീനഗറിലെ ഗുപ്കറിലുള്ള സർക്കാർ വസതി ഒഴിയുമെന്നാണ് അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കിയത്. വസതി ഒഴിയാൻ ആവശ്യപ്പെട്ട് തനിക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വസതി ഒഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
My letter to the J&K administration. I will be vacating my government accommodation in Srinagar before the end of October. The point to note is that contrary to stories planted in the media last year I received no notice to vacate & have chosen to do so of my own accord. pic.twitter.com/dWjDacVoHn
— Omar Abdullah (@OmarAbdullah) September 9, 2020
സർക്കാർ വസതി ഒഴിയാൻ ആവശ്യപ്പെട്ട് ഒമർ അബ്ദുല്ലക്ക് സർക്കാർ നോട്ടീസ് നൽകിയതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, അദ്ദേഹം ഇത് നിഷേധിച്ചു. “ജമ്മു കശ്മീർ കേന്ദ്ര ഭരണ പ്രദേശമായതോടെ മുൻ മുഖ്യമന്ത്രിമാരുടെ വസതിയുൾപ്പെടെ ഉള്ള കാര്യങ്ങളിൽ മാറ്റം വന്നു. ഇതോടെ സർക്കാർ വസതിയിൽ താമസം തുടരുന്നത് നിയമവിരുദ്ധമാണെന്ന് ഞാൻ സ്വയം മനസിലാക്കി. ഈ സാഹചര്യത്തിലാണ് വീടൊഴിയുന്നത്. കോവിഡ് 19 പ്രതിസന്ധിയുള്ളതിനാൽ പുതിയ വീട് കണ്ടെത്താൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. എങ്കിലും ഉടൻ തന്നെ താമസം മാറും”- അദ്ദേഹം പറഞ്ഞു.
ലോക് സഭാംഗമായിരിക്കെ 2002ലാണ് ഒമറിന് ശ്രീനഗറിലെ ഗുപ്കർ മേഖലയിൽ വസതി അനുവദിച്ചത്. 2009- 2015 കാലത്ത് മുഖ്യമന്ത്രിയായപ്പോഴും ഈ വീട്ടിൽ തന്നെയായിരുന്നു താമസം.