മലപ്പുറം: ജില്ലയിലെ പൊന്നാനി സദേശിയായ നജ്‌മുദ്ദീൻ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ തിരൂര്‍ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ അനീഷ് പീറ്ററിനെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. പെരുമ്പടപ്പ് സി.ഐയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. ജില്ലാ പോലിസ് മേധാവി യു അബ്‌ദുൽ കരീം സസ്‌പെൻഷൻ സ്‌ഥിരീകരിച്ചു.
പ്രതിയെ കസ്‌റ്റഡിയിൽ എടുക്കുമ്പോൾ പാലിക്കേണ്ട മനുഷ്യാവകാശങ്ങളും കോടതി നിർദേശങ്ങളും നഗ്‌നമായി ലംഘിച്ചുകൊണ്ടാണ് നജ്‌മുദ്ദീനെ കസ്‌റ്റഡിയിൽ എടുത്തതും ക്രൂര മർദനത്തിന് ഇരയാക്കിയതെന്നും കുടുംബാംഗങ്ങൾ വിശദീകരിക്കുന്നു.
മയക്കുമരുന്ന് ലോബിയുമായി നജ്‌മുദ്ദീന് ബന്ധമുണ്ടെന്ന് പറഞ്ഞാണ് തിരൂർ പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ അനീഷ് പീറ്റർ പൊന്നാനി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഇയാളെ ഒക്‌ടോബർ 24 ന് കസ്‌റ്റഡിയിൽ എടുത്തത്. യഥാർഥത്തിൽ, സി.പി.ഒ അനീഷ് പീറ്ററിന്റെ കൂട്ടുകാരിയുടെ ആവശ്യപ്രകാരമാണ് വ്യജമായ കുറ്റം ആരോപിച്ച് നജ്‌മുദ്ദീനെ കസ്‌റ്റഡിയിൽ എടുത്തതും ക്രൂരമായ മർദനത്തിന് ഇരയാക്കിയതും.
പോലീസ് ഭാഷ്യത്തിൽ, നജ്‌മുദ്ദീനെതിരെ ഒരു സ്‌ത്രീയെ ശല്യം ചെയ്‌തുവെന്ന രീതിയിൽ പൊന്നാനി പോലീസ് സ്‌റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ നിജസ്‌ഥിതിയിൽ അന്വേഷണം നടക്കുന്ന സമയത്താണ് നജ്‌മുദ്ദീനെ അനീഷ് പീറ്റർ, മേലുദ്യോഗസ്‌ഥരുടെ അനുമതി കൂടാതെ കസ്‌റ്റഡിയിൽ എടുത്തത്.
പരാതി നൽകിയ, സർക്കാർ ഉദ്യോഗസ്‌ഥയായ സ്‌ത്രീ ജോലിചെയ്യുന്നത് തിരൂരിലാണ്. ഇവരുമായി അനീഷ് പീറ്ററിന് സൗഹൃദമുണ്ട്. ഇതേ സ്‌ത്രീ മുൻപ് പൊന്നാനിയിൽ സർവീസിൽ ഉണ്ടായിരിക്കുമ്പോൾ മുതൽ നജ്‌മുദ്ദീനും സൗഹൃദം ഉണ്ടായിരുന്നു. എന്നാൽ, പരാതിക്കാരിയായ സ്‌ത്രീ നജ്‌മുദ്ദീനുമായുള്ള ബന്ധം ഉപേക്ഷിക്കുകയും അനീഷ് പീറ്ററുമായി അടുക്കുകയും ചെയ്‌തു. ഇതിൽ നജ്‌മുദ്ദീന് നീരസം ഉണ്ടായിരുന്നു. നജ്‌മുദ്ദീൻ ഈ സ്‌ത്രീയെ നിരന്തരം വിളിച്ചു കൊണ്ടിരുന്നു. മാത്രവുമല്ല, ഇവരെ വഴിയിൽ തടഞ്ഞുവച്ച് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തു. ഇതിനെ തുടർന്നാണ് ഈ സ്‌ത്രീ പൊന്നാനി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.
പരാതിയുടെ മുകളിൽ അന്വേഷണം നടത്താനുള്ള സമയമോ ക്ഷമയോ ഇല്ലാത്ത അനീഷ് പീറ്റർ, തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തുകൊണ്ട്, കൂട്ടുകാരിയെ തൃപ്‌തിപ്പെടുത്താൻ വേണ്ടി പ്രവർത്തിച്ചെന്നാണ് അന്വേഷണത്തിൽ മനസിലാക്കാൻ കഴിയുന്നത്. പൊന്നാനി പോലീസ് സ്‌റ്റേഷനിലെത്തിയ അനീഷ് പീറ്റർ, പൊന്നാനി എസ്‌ഐയുടെ അഭാവത്തിൽ സ്‌റ്റേഷനിലുള്ള മറ്റൊരു പോലീസുകാരനെ മയക്കുമരുന്ന് കേസ് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു കൊണ്ട് സഹായത്തിന് വിളിക്കുകയും ഇയാളുമായി നജ്‌മുദ്ദീന്റെ വീട്ടിൽ ചെന്ന് കസ്‌റ്റഡിയിൽ എടുക്കുകയുമായിരുന്നു.
Most Read: കുമ്പസാരം നിരോധിക്കണം; ഹരജി സുപ്രീം കോടതിയില്‍
ശേഷം, ചോദ്യം ചെയ്യാനെന്ന വ്യാജേനെ തൊട്ടടുത്ത പോലീസ് കോട്ടേഴ്‌സിൽ കൊണ്ട് പോയി ക്രൂരമായി മർദിക്കുകയും പൂര്‍ണ നഗ്‌നനാക്കുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കുകയും ചെയ്‌തെന്നുമാണ് പരാതി. അനീഷ് പീറ്ററിന്റെ അവിഹിതബന്ധം പുറത്തായതിലുള്ള പ്രതികാര നടപടിയാണ് മര്‍ദനത്തിന് പിന്നിലെന്നും യുവാവ് ആരോപിക്കുന്നുണ്ട്. കൃത്യം നടക്കുന്ന കോർട്ടേഴ്‌സിലേക്ക് ഇടയിൽ കയറിവന്ന എസ്‌ഐയും തന്നെ ക്രൂരമായി മർദിച്ചു എന്നും പഞ്ചസാര ലായനി കലക്കി തന്നെ കുടിപ്പിക്കാൻ എസ്‌ഐയും കൂട്ടുനിന്നു എന്നും ഇയാൾ പരാതിയിൽ പറയുന്നുണ്ട്.
പോലീസ് സ്‌റ്റേഷനിൽ നിന്ന്, 24ന് വൈകിട്ട് തന്നെ ബന്ധുക്കൾ ഇറക്കികൊണ്ടുവന്ന നജ്‌മുദ്ദീനെ പൊന്നാനി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരീകാവയവങ്ങൾക്ക് പരിക്കുണ്ടെന്ന സംശയത്താൽ ഇന്ന് ഇയാളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മറ്റുമെന്നാണ് നജ്‌മുദ്ദീൻ മലബാർ ന്യൂസിനോട് പറഞ്ഞത്. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി, ഡിവൈ.എസ്.പി, ഐ.ജി എന്നിവര്‍ക്കും മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കും പരാതി നല്‍കിയതായി യുവാവ് പറഞ്ഞു.
പോലീസ് പറയുന്നതനുസരിച്ച്, നജ്‌മുദ്ദീൻ മറ്റൊരു ക്രിമിനൽ കേസിൽ പ്രതിയാണ്. വീടുകയറി ആക്രമിച്ച കേസിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. ഐപിസി 447, 427, 294 ബി, 34 എന്നിങ്ങനെയുള്ള വകുപ്പ് പ്രകാരമാണ് പ്രസ്‌തുത കേസ്.
Read More: പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി; രണ്ട് പേര്‍ അറസ്‌റ്റില്‍