കീവ്: റഷ്യയുടെ അധിനിവേശത്തെ തുടർന്ന് യുക്രൈനിൽ നിന്നും ഇതിനോടകം തന്നെ 10 ദശലക്ഷം ആളുകൾ പലായനം ചെയ്‌തതായി ഐക്യരാഷ്‌ട്ര സഭ വ്യക്‌തമാക്കി. യുക്രൈൻ ജനസംഖ്യയുടെ നാലിലൊന്ന് ആളുകളാണ് ഇതെന്നും ഐക്യരാഷ്‌ട്ര സഭ കൂട്ടിച്ചേർത്തു. യുക്രൈനിൽ അരങ്ങേറുന്ന യുദ്ധം വളരെ വിനാശകരമാണെന്നും, 10 ദശലക്ഷം ആളുകൾക്ക് നിലവിൽ വിദേശ അഭയാർഥികൾ ആകേണ്ടി വന്നെന്നും യുഎന്നിന്റെ അഭയാർഥി വിഭാഗം മേധാവി ഫിലിപ്പോ ഗ്രാൻഡി അറിയിച്ചു.
അതേസമയം യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാർഗം ചർച്ചയാണെന്നും, റഷ്യൻ പ്രസിഡണ്ട് പുടിനുമായി സംസാരിക്കാൻ താൻ തയ്യാറാണെന്നും യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമിർ സെലെൻസ്‌കി വ്യക്‌തമാക്കി. യുദ്ധം നിര്‍ത്താന്‍ ഞങ്ങള്‍ക്ക് ഒരു ശതമാനം അവസരമുണ്ടെങ്കില്‍, ഞങ്ങള്‍ ആ അവസരം ഉപയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം യുക്രൈന്റെ വിവിധ ഭാഗങ്ങളിൽ റഷ്യ ആക്രമണം ശക്‌തമാക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരി 24ആം തീയതി മുതലാണ് റഷ്യ യുക്രൈനിൽ യുദ്ധം ആരംഭിച്ചത്. അതിന് പിന്നാലെ ആയിരക്കണക്കിന് ആളുകൾ ഇതുവരെ കൊല്ലപ്പെട്ടതായാണ് വിവരം. കൂടാതെ പോളണ്ട്, ഹംഗറി, സ്ളോവാക്യ, മോൾഡോവ, റൊമാനിയ, ബെലറൂസ് എന്നീ രാജ്യങ്ങളിലേക്ക് ലക്ഷക്കണക്കിന് ആളുകളാണ് യുക്രൈനിൽ നിന്നും പലായനം ചെയ്‌തത്. ഏറ്റവും കൂടുതൽ ആളുകൾ എത്തിയത് പോളണ്ടിലാണ്.
Read also: പെൺകുട്ടികൾക്ക് വേണ്ടി ഹൈസ്‌കൂൾ തുറക്കാനൊരുങ്ങി താലിബാൻ