പത്തനംതിട്ട: ജില്ലയിലെ കുമ്പഴയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരി ക്രൂരമർദനം നേരിട്ടിരുന്നതായി പോസ്‌റ്റുമോർട്ടം റിപ്പോർട്. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛൻ അലക്‌സിനെ(23) കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയുടെ മരണം സംഭവിച്ചത്. കുട്ടിയുടെ ശരീരത്തിൽ ചതവുകളും മുറിവുകളും ഉണ്ടായിരുന്നു. രണ്ട് ദിവസമായി കുട്ടിയെ രണ്ടാനച്ഛൻ മർദിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതി മയക്കു മരുന്നിന് അടിമയാണെന്നും പോലീസ് പറയുന്നു.
കുട്ടിക്ക് കഴിഞ്ഞ ദിവസം ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയുടെ അമ്മ അടുത്ത വീട്ടിലെ സ്ത്രീയുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വീട്ടുജോലി ചെയ്‌തായിരുന്നു കുട്ടിയുടെ അമ്മ കുടുംബം നോക്കിയിരുന്നത്.
അതേസമയം കേസിൽ കസ്‌റ്റഡിയിലിരിക്കെ കഴിഞ്ഞ ദിവസം കുട്ടിയുടെ രണ്ടാനച്ഛൻ അലക്‌സ് പോലീസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടിരുന്നു. എന്നാൽ ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിങ്കളാഴ്‌ച രാത്രി 12 മണിയോടെയാണ് ഇയാള്‍ രക്ഷപ്പെടുന്നത്. ശൗചാലയത്തില്‍ പോകണമെന്നാവശ്യപ്പെട്ട അലക്‌സിനെ സ്‌റ്റേഷന് പുറത്തേക്ക് ഇറക്കിയപ്പോൾ വിലങ്ങുമായി രക്ഷപ്പെടുക ആയിരുന്നു.
Read Also: സിപിഐഎം-ബിജെപി സംഘർഷം: പോലീസ് ഏകപക്ഷീയമായി പെരുമാറി; കടകംപള്ളി