ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിൽ 68 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. ജാട്ട് ഭൂരിപക്ഷമേഖലയിലെ ഭേദപ്പെട്ട പോളിംഗില്‍ ബിജെപിയും പ്രതിപക്ഷ കക്ഷികളും നിലവിൽ ആത്‌മവിശ്വാസത്തിലാണ്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ 9 മന്ത്രിമാരുള്‍പ്പടെ 623 സ്‌ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടിയത്. ജാട്ട് കര്‍ഷകരുടെയും ന്യൂനപക്ഷങ്ങളുടെയും ശക്‌തികേന്ദ്രങ്ങളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. ഷാമിലി മുസഫര്‍ നഗര്‍, ഗാസിയാബാദ് ഹാപ്പൂര്‍ അലിഗഡ് തുടങ്ങിയ ജില്ലകളില്‍ രാവിലെ മുതല്‍ ആളുകള്‍ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തിയിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 58 മണ്ഡലങ്ങളിൽ 53 മണ്ഡലങ്ങളും ബിജെപി പിടിച്ചടക്കിയതിനാൽ ഇത്തവണയും വിജയം ആവർത്തിക്കുമെന്ന ആത്‌മവിശ്വാസത്തിലാണ് ബിജെപി. അതേസമയം തന്നെ വോട്ടെടുപ്പിന് മുന്നോടിയായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമർശം വിവാദമാകുകയും ചെയ്‌തു. ഈ തിരഞ്ഞെടുപ്പിൽ ബിജെപി തോറ്റാൽ യുപി കേരളമായോ, കശ്‌മീരായോ, ബംഗാളായോ മാറുമെന്നാണ് യോഗി പരാമർശിച്ചത്. നിരവധി ആളുകളാണ് ഇതിനെ വിമർശിച്ച് രംഗത്തെത്തിയത്.
Read also: കെഎസ്ആര്‍ടിസി ശമ്പള വിതരണം; 40 കോടി രൂപ അനുവദിച്ചു