കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ ബലപ്പെടുത്തലിന്റെ ഭാഗമായി ആറ് മാസത്തേക്ക് സർവീസുകൾ പുനഃക്രമീകരിക്കാൻ തീരുമാനം. ഈ മാസം 15 മുതൽ റൺവേ ഭാഗികമായി അടച്ചിടാനാണ് തീരുമാനം. രാവിലെ 10 മണി മുതൽ വൈകിട്ട് ആറുവരെയാണ് അടുത്ത ആറ് മാസത്തേക്ക് റൺവേ അടച്ചിടുക.
ഈ പശ്ചാത്തലത്തിലാണ് പകൽ സമയങ്ങളിലെ ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുന്നത്. പുനഃക്രമീകരണം സംബന്ധിച്ച വിവരങ്ങൾക്കായി യാത്രക്കാർ അതാത് എയർലൈൻസുമായി ബന്ധപ്പെടണമെന്നാണ് കരിപ്പൂർ ഡയറക്ടർ അറിയിച്ചിരിക്കുന്നത്. നിലവിൽ ഈ സമയത്ത് ഓരോ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ മാത്രമാണ് ഉള്ളത്.
10.50ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ ഡെൽഹി സർവീസിന്റെ സമയം മാറ്റിയിട്ടുണ്ട്. ആഴ്ചയിൽ ആറ് ദിവസമാണ് ഈ സർവീസ് ഉള്ളത്. ജനുവരി 14 മുതൽ ഈ സർവീസ് ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ 9.30നും ഞായർ, ചൊവ്വ ദിവസങ്ങളിൽ 8.55നുമാകും ഈ വിമാനം കരിപ്പൂരിൽ നിന്ന് പുറപ്പെടുക.
സലാം എയറിന്റെ സലാല സർവീസിനും സമയ മാറ്റമുണ്ട്. 4.40ന് സലാലയിൽ നിന്ന് പുറപ്പെട്ട് 10.15ന് കരിപ്പൂരിൽ എത്തേണ്ട വിമാനം ജനുവരി 17 മുതൽ 2.35ന് ആകും പുറപ്പെടുക. ഈ വിമാനം 8.10ന് കരിപ്പൂരിലെത്തി 8.55ന് മടങ്ങും.
Most Read: കോഴിമുട്ട മയോണൈസ് അപകടകരം; നിരോധിച്ചും പകരം നിർദ്ദേശമിറക്കിയും ആരോഗ്യവകുപ്പ്