കൊച്ചി: മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ അപ്പാര്‍ട്ട്മെന്റിന്റെ ആറാം നിലയിൽ നിന്നു താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ സ്‌ത്രീക്കെതിരെ കേസെടുക്കുമെന്ന് പോലീസ്. ആത്‍മഹത്യാ ശ്രമത്തിനാണ് കേസെടുക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്‌ച രാവിലെ ഏഴുമണിയോടെ ഫ്ളാറ്റിലെ ആറാം നിലയില്‍ താമസിക്കുന്ന അഡ്വ. ഇംത്യാസ് അലിയുടെ വീട്ടുജോലിക്കാരിയായ തമിഴ്‌നാട് സേലം സ്വദേശിനി കുമാരിയാണ് (55) ഫ്ളാറ്റിൽ നിന്ന് താഴേക്ക് വീണത്. ഫ്ളാറ്റിന് താഴെയുള്ള കാര്‍പോര്‍ച്ചിനു മുകളില്‍ വീണു പരുക്കേറ്റ് കിടക്കുന്ന നിലയിലാണ് കുമാരിയെ കണ്ടത്. ഗുരുതരമായി പരിക്കേറ്റ കുമാരി ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.
ആറാം നിലയിൽനിന്നു താഴേക്ക് രണ്ടു സാരികൾ കൂട്ടിച്ചേർത്ത് കെട്ടിയിട്ടതു കണ്ടതോടെയാണ് സംഭവത്തിൽ ദുരൂഹത വർധിച്ചത്. സാരി കൂട്ടിക്കെട്ടി താഴേക്കിട്ട് ഊർന്നിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണു കരുതുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് പോലീസ് ഫ്ളാറ്റ് ഉടമ ഇംത്യാസിന്റെയും മറ്റ് താമസക്കാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്.
താഴേക്ക് ചാടുന്ന സമയത്ത് അടുക്കള അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതുകൊണ്ടുതന്നെ, ആത്‌മഹത്യാശ്രമമോ അബദ്ധത്തിൽ വീണതോ അല്ലെന്നാണ് പോലീസിന്റെ നിഗമനം. പരിക്കേറ്റ സ്‌ത്രീക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നതടക്കമുള്ള വിവരങ്ങളും അന്വേഷിക്കുന്നുണ്ട്. കോവിഡ് ലോക്ക്ഡൗൺ തുടങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങിയ ഇവർ 10 ദിവസം മുമ്പാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്.
Also Read: ശിവശങ്കറിന്റെ കരാർ വാഗ്‌ദാനം; കൂടുതൽ തെളിവുകളുമായി വിജിലൻസ്