ഗാസ: ഗാസയിൽ നാളെ മുതൽ നാല് ദിവസത്തേക്ക് വെടിനിർത്തൽ പ്രാബല്യത്തിൽ വരും. ചർച്ചകൾക്ക് മധ്യസ്‌ഥത വഹിക്കുന്ന ഖത്തറാണ് വെടിനിർത്തൽ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പ്രാദേശിക സമയം വെള്ളിയാഴ്‌ച രാവിലെ ഏഴു മണിമുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരിക. വൈകിട്ട് നാല് മണിയോടെ പ്രായമുള്ള സ്‌ത്രീകളും കുട്ടികളും ഉൾപ്പടെ 13 ബന്ദികളെ ഹമാസ് വിട്ടയക്കുമെന്നും ഖത്തർ വ്യക്‌തമാക്കി.
ഇവരെ റെഡ് ക്രോസിന് കൈമാറും. നാല് ദിവസത്തിനുള്ളിൽ 50 ബന്ദികളെ മോചിപ്പിക്കുമെന്നാണ് കരാറെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്‌താവ് മജീദ് അൽ അൻസാരി പറഞ്ഞു. അതേസമയം, ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസ്‌തീൻ തടവുകാരെ മോചിപ്പിക്കുമെന്നും മജീദ് അൽ അൻസാരി പറഞ്ഞു. എന്നാൽ, എത്ര തടവുകാരെ വിട്ടയക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കിയിട്ടിട്ടില്ല.
ആഴ്‌ചകളായി നീളുന്ന ഇസ്രയേൽ- ഹമാസ് യുദ്ധത്തിന് മേലുള്ള ആദ്യ നയതന്ത്ര വിജയമാണിത്. ഈജിപ്‍തിന്റേയും യുഎസിന്റേയും സഹായത്തോടെയാണ് ഖത്തർ നയതന്ത്ര ചർച്ചകൾ നടത്തിയത്. നാല് ദിവസത്തെ താൽക്കാലിക വെടിനിർത്തലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. പകരം ഹമാസ് ബന്ദികളാക്കിയ 50 ഇസ്രയേലികളെ വിട്ടയക്കാനാണ് ധാരണ.
‘ഇവർക്ക് പുറമെ ഓരോ 10 ബന്ദികളെ മോചിപ്പിക്കുമ്പോഴും വെടിനിർത്തൽ ഓരോ ദിവസം കൂടി നീട്ടാനാണ് ധാരണ. എല്ലാ ബന്ദികളെയും രാജ്യത്ത് തിരിച്ചെത്തിക്കാനും, ഹമാസിനെ സമ്പൂർണമായി ഉൻമൂലനം ചെയ്യാനും ഗാസയിൽ നിന്ന് മേലാൽ യാതൊരുവിധ ഭീഷണിയും ഉയരുന്നില്ലെന്ന് ഉറപ്പാക്കാനും ഇസ്രയേൽ സർക്കാരും സൈന്യവും സുരക്ഷാ സംവിധാനവും പോരാട്ടം തുടരും’- ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
ഒക്‌ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200ലേറെപ്പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. തെക്കൻ ഇസ്രയേലിൽ നിന്ന് ഹമാസ് 240 പേരെയാണ് ബന്ദികളാക്കിയത്. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13,300ന് മേലെയാണ്.