ചെന്നൈ: ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയെന്ന കേസിൽ എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രി വി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കി. ഗവർണർ ആർഎൻവി രവിയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി എംകെ സ്‌റ്റാലിനുമായി ചർച്ച നടത്താതെയാണ് അപൂർവനീക്കം നടത്തിയത്.
വകുപ്പില്ലാ മന്ത്രിയായി ബാലാജി തുടരുന്നത് ഭരണഘടനാ സ്‌തംഭനത്തിന് വഴിവെക്കുമെന്ന് കാണിച്ചാണ് തമിഴ്‌നാട് ഗവർണറുടെ അസാധാരണ നടപടി. ഇതോടെ, തമിഴ്‌നാട്ടിൽ ഗവർണറും സർക്കാരും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായഭിന്നത കൂടുതൽ രൂക്ഷമാകുമെന്നാണ് സൂചന. കോഴക്കേസും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള ആരോപണങ്ങൾ നേരിടുന്നയാൾ മന്ത്രിസഭയിൽ തുടരുന്നത് അന്വേഷണത്തെ വഴിതെറ്റിക്കുമെന്നും തമിഴ്‌നാട് രാജ്‌ഭവന്റെ പത്രക്കുറിപ്പിൽ പറയുന്നു.
നിലവിൽ വകുപ്പില്ലാ മന്ത്രിയായി തമിഴ്‌നാട് മന്ത്രിസഭയിൽ തുടരുകയായിരുന്നു സെന്തിൽ ബാലാജി. ഇദ്ദേഹത്തിന്റെ ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി ജൂലൈ 12 വരെ നീട്ടിയിരുന്നു. വീഡിയോ കോൺഫറൻസ് വഴിയാണ് ആശുപത്രിയിൽ കഴിയുന്ന ബാലാജിയെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജിക്ക് മുന്നിൽ ഇന്നലെ ഹാജരാക്കിയത്.
മന്ത്രിയുടെ ആരോഗ്യസ്‌ഥിതിയെ കുറിച്ച് അന്വേഷിച്ച ജഡ്‌ജി കസ്‌റ്റഡി കാലാവധി നീട്ടുകയായിരുന്നു. ജൂൺ 13ന് ആണ് മന്ത്രിയെ ഇഡി അറസ്‌റ്റ് ചെയ്‌തത്. 18 മണിക്കൂറോളം ചോദ്യം ചെയ്‌തതിന് ശേഷമായിരുന്നു അറസ്‌റ്റ്. ഇതിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2013-14ൽ ഗതാഗത മന്ത്രിയായിരിക്കെ ഡ്രൈവർ, കണ്ടക്‌ടർ, മെക്കാനിക്, എൻജിനിയർ തസ്‌തികയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് കോഴ വാങ്ങിയെന്നാണ് കേസ്.
Most Read: ഏക സിവിൽ കോഡിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണം; പാളയം ഇമാം